രാഹുൽ ഗാന്ധി ഡൽഹിയിലെ ഇന്ദിരാഭവനിലും മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് ആസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുത്തു

ദില്ലി : ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിൽ പങ്കെടുക്കാതെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും. രാഹുൽ ഗാന്ധി ഡൽഹിയിലെ ഇന്ദിരാഭവനിലും മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് ആസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുത്തു. സോഷ്യൽ മീഡിയയിലൂടെ ഇരു നേതാക്കളും ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇരുവരും ആഘോഷ പരിപാടിയിൽ നിന്നും വിട്ട് നിന്നതിനെ ദേശീയ തലത്തിൽ ചർച്ചയാക്കുകയാണ് ബിജെപി. രാഹുൽ ഗാന്ധിയുടെയും ഖാർഗെയുടെയും നടപടി നാണംകെട്ട പ്രവൃത്തിയാണെന്നും ഇരുവർക്കും സങ്കുചിത മനസാണെന്നും ബിജെപി കുറ്റപ്പെടുത്തി. 

നേതാക്കളുടെ അസാന്നിധ്യത്തിന് ഔദ്യോഗികമായി ഒരു വിശദീകരണവും കോൺഗ്രസ് നൽകിയിട്ടില്ലെങ്കിലും, കഴിഞ്ഞ വർഷം ചെങ്കോട്ടയിലെ ഇരിപ്പിടക്രമത്തിൽ രാഹുൽ ഗാന്ധിക്കുണ്ടായ അതൃപ്തിയാണ് വിട്ട് നിൽക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഒളിമ്പിക് താരങ്ങൾക്ക് ഇരിപ്പിടം നൽകാനായി രാഹുൽ ഗാന്ധിയെ അവസാന നിരയിലേക്ക് മാറ്റിയതാണ് വിവാദങ്ങൾക്ക് കാരണമായത്. എന്നാൽ വിഷയത്തിൽ ഇതുവരെയും രാഹുലും, ഖർഗെയും പ്രതികരിച്ചിട്ടില്ല. 

അതേ സമയം, 103 മിനിറ്റ് ദൈർഘ്യമേറിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗം. സ്വാതന്ത്യ ദിന പ്രസംഗത്തില്‍ ജിഎസ്ടി പരിഷ്ക്കരണം പ്രഖ്യാപിച്ച പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി നിത്യോപയോഗ സാധനങ്ങളുടെ ജിഎസ് ടിയില്‍ കാര്യമായ ഇളവുണ്ടാകുമെന്നും അറിയിച്ചു. യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ മെഗാ തെൊഴിലവസര പദ്ധതി ഇന്ന് മുതല്‍ പ്രാബല്യത്തിലാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബിഹാറിലടക്കം നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് സാധാരണക്കാരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. 

നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറച്ച് മധ്യവര്‍ഗത്തിന്‍റെ ജീവിതം ആയാസ രരഹിതമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തൊഴിലില്ലായ്മ രൂക്ഷമാകുമ്പോള്‍ മൂന്നര കോടി യുവാക്കളെ ലക്ഷ്യമിട്ടാണ് പിഎം വികസിത ഭാരതം തൊഴില്‍ പദ്ധതി ഇന്ന് മുതല്‍ യാഥാര്‍ത്ഥ്യമാകുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി പ്രകാരം സ്വകാര്യമേഖലയില്‍ ആദ്യമായി ജോലി പ്രവേശിക്കുന്നവര്‍ക്ക് പതിനയ്യായിരം രൂപ ലഭിക്കും.