ഇ വി എമ്മിൽ ക്രമക്കേട് നടന്നെന്ന് പരാതി ഉയർന്ന ഇടങ്ങളിലെ നേതാക്കളുമായി ചർച്ച നടത്താൻ അവലോകന യോഗം തീരുമാനിച്ചു

ദില്ലി: ഹരിയാനയിലെ തോൽവിയുമായി ബന്ധപ്പെട്ട കോൺഗ്രസ് അവലോകന യോ​ഗത്തിൽ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമ‌ർശനം. നേതാക്കളുടെ താല്പര്യം ഒന്നാമതും, പാർട്ടി താൽപര്യം രണ്ടാമതുമായി മാറിയിട്ടുണ്ടെന്നതടക്കമുള്ള വിമർശനമാണ് രാഹുൽ ഉന്നയിച്ചത്. മല്ലികാർജുൻ ഖർ​ഗെയുടെ വീട്ടിൽ നടന്ന അവലോകന യോ​ഗത്തിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ, നിരീക്ഷകരായ അജയ് മാക്കൻ, അശോക് ​ഗെലോട്ട് തുടങ്ങിയവർ പങ്കെടുത്തു.

ഹരിയാന തോൽവിയിൽ പരിശോധന തുടരുമെന്ന് അജയ് മാക്കൻ മാധ്യമങ്ങളോട് പറഞ്ഞു. തോൽവിയുടെ കാരണം കണ്ടെത്താൻ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഇ വി എമ്മിൽ ക്രമക്കേട് നടന്നെന്ന് പരാതി ഉയർന്ന ഇടങ്ങളിലെ നേതാക്കളുമായി സമിതി ചർച്ച നടത്തും. ഇ വി എമ്മിനെതിരായ പരാതി ശക്തമായി ഇനിയും ഉന്നയിക്കാനും അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ഹരിയാനയിൽ ഇരുപതോളം മണ്ഡലങ്ങളിൽ ഇ വി എം ക്രമക്കേടുണ്ടായതായി കാണിച്ച് കോൺഗ്രസ് തെര‍ഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ പരാതി നൽകിയിരുന്നു. ഈ സീറ്റുകളിലെ ഫലം മരവിപ്പിച്ച് പരിശോധിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം. ഹരിയാനയിൽ വോട്ടെടുപ്പിനായി കൊണ്ടു വന്ന പല ഇ വി എമ്മുകളിലും 99 ശതമാനം ബാറ്ററി ചാർജ് കാണിച്ചു എന്ന പരാതിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ ഉന്നയിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ മെഷീനുകളിൽ എങ്ങനെ 99 ശതമാനം ചാർജ്ജ് കാണിക്കും എന്നാണ് കോൺഗ്രസ് ഉയർത്തിയ ചോദ്യം. നിരവധി സീറ്റുകളിൽ ഇത്രയും ചാർജ്ജ് കാണിച്ച മെഷീനുകളിൽ വോട്ട് ബി ജെ പിക്ക് പോയെന്നും കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.

ഒന്നും രണ്ടുമല്ല, മൂന്ന് ലോക റെക്കോർഡുകൾ, ലോകത്തെ അമ്പരപ്പിച്ച് തൃശൂരിലെ 7 മാസം പ്രായമുള്ള ഇസബല്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം