കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ അദ്ദേഹം പങ്കെടുക്കില്ല.
ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യൂറോപ്പിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ട്. വ്യക്തിപരമായ കാര്യങ്ങൾക്കായാണ് രാഹുൽ യൂറോപ്പിലേക്ക് പുറപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. രാഷ്ട്രപതി തെരഞ്ഞെടുപ്പിനും പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനും മുന്നോടിയായി ഞായറാഴ്ച അദ്ദേഹം തിരിച്ചെത്തിയേക്കും. അതേസമയം, കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ അദ്ദേഹം പങ്കെടുക്കില്ല. എന്നാൽ രാഹുലിന്റെ യാത്രയെക്കുറിച്ച് കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് രാഹുൽ ഗാന്ധി രാജിവച്ചതിനെ തുടർന്ന് സോണിയാ ഗാന്ധിയാണ് ഇപ്പോൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോ ഇല്ലയോ എന്നത് വ്യക്തമല്ല. നേരത്തെ നെഹ്റു കുടുംബത്തിൽ നിന്ന് ആരും അധ്യക്ഷ സ്ഥാനത്തേക്ക് വേണ്ടെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഒക്‌ടോബർ 2-ന് ആരംഭിക്കാനിരിക്കുന്ന 'ഭാരത് ജോഡോ യാത്ര' കാമ്പെയ്‌നിന്റെ പദ്ധതികളും വ്യാഴാഴ്ചത്തെ പാർട്ടി യോഗം ചർച്ച ചെയ്യും.
മെയ് ആദ്യത്തിൽ രാഹുൽ ഗാന്ധിയുടെ നേപ്പാൾ യാത്ര വിവാദമായിരുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിലെ ഒരു നിശാക്ലബിൽ അദ്ദേഹത്തിന്റെ ചിത്രം ബിജെപി പുറത്തുവിട്ടിരുന്നു. എന്നാൽ മാധ്യമപ്രവർത്തകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രാഹുൽ എത്തിയതെന്നും അതിൽ തെറ്റില്ലെന്ന് കോൺഗ്രസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ രാഹുൽ ഇറ്റലിയിലേക്ക് പോയിരുന്നു. മെയിൽ രാഹുൽ യുകെയിലെ കേംബ്രിഡ്ജ് സന്ദർശനത്തിനായി പോയിരുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാൻ രാഹുലിന് രാഷ്ട്രീയ അനുമതി ഉണ്ടായിരുന്നില്ലെന്ന് ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു.
