'കന്യാസ്ത്രീകൾക്കെതിരായ അതിക്രമം സംഘപരിവാർ അജണ്ട', രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് രാഹുൽ
ട്രെയിൻ യാത്രക്കിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഝാൻസിയിൽ വച്ച് മതമാറ്റ ശ്രമം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണമുണ്ടായത്. തിരുഹൃദയ സഭയിലെ നാല് കന്യസ്ത്രികൾക്ക് നേരെയാണ് അതിക്രമം നടന്നത്.
ദില്ലി: ഉത്തർപ്രദേശിലെ ഝാൻസിയിൽ മലയാളിയടക്കമുള്ള കന്യാസ്ത്രീകൾക്ക് നേരെ നടന്ന അതിക്രമം വിഘടനവാദത്തിനുള്ള സംഘപരിവാർ അജണ്ടയെന്ന് രാഹുൽ ഗാന്ധി. ന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യം വെയ്ക്കുന്നത്. സംഘപരിവാറിന്റെ ഈ അജണ്ടയെ ചെറുത്ത് തോൽപിക്കാൻ രാജ്യം ഒറ്റക്കെട്ടാകണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.
ട്രെയിൻ യാത്രക്കിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഝാൻസിയിൽ വച്ച് മതമാറ്റ ശ്രമം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണമുണ്ടായത്. തിരുഹൃദയ സഭയിലെ നാല് കന്യസ്ത്രികൾക്ക് നേരെയാണ് അതിക്രമം നടന്നത്. സന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശികളായ രണ്ടു പേരെ വീട്ടിലെത്തിക്കാനുള്ള ട്രെയിൻ യാത്രക്കിടെ ഒരു സംഘം ബജ്രംഗ് ദൾ പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കന്യാസ്ത്രീകള്‍ ആരോപിച്ചിരുന്നത്. വിദ്യാർത്ഥികളായതിനാല്‍ ഒപ്പമുള്ള രണ്ട് പേര്‍ സഭാ വസ്ത്രം ധരിച്ചിരുന്നില്ല. ഇവരെ മതം മാറ്റാൻ കൊണ്ടുപോകുകയാണെന്നാരോപിച്ചായിരുന്നു ആക്രമണമെന്നും അവർ പ്രതികരിച്ചിരുന്നു.
അതിനിടെ അതിക്രമത്തിന് എബിവിപി പ്രവർത്തകരെന്ന് റെയിൽവേ പൊലീസ് സുപ്രണ്ട് ഇന്ന് വെളിപ്പെടുത്തി. സംഭവം ഏറെ വിവാദമായിരിക്കേയാണ് ഝാന്‍സി റയില്‍വേ സൂപ്രണ്ടിന്‍റെ വെളിപ്പെടുത്തൽ. ആക്രമണത്തിന് പിന്നില്‍ ബജറംഗദൾ പ്രവർത്തകരെന്ന ആരോപണം തള്ളിയ സൂപ്രണ്ട് നെയീം ഖാൻ മൻസൂരി എബിവിപി പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്നും വ്യക്തമാക്കി. ഋഷികേശിൽ നിന്ന് പഠനക്യാമ്പിന് ശേഷം തിരിച്ച് വന്ന എബിവിപി പ്രവര്‍ത്തകര്‍ മതപരിവർത്തനം ആരോപിച്ചാണ് കന്യാസ്ത്രീകളെ തടഞ്ഞതെന്നും നെയിംഖാന്‍ വെളിപ്പെടുത്തുന്നു.