കലുഷിതകാലത്തും മോദി പ്രചരണത്തില്‍ : രാഹുൽ ഗാന്ധി
'മോദിയ്ക്ക് ഒരു അഞ്ച് മിനുട്ട് പോലും പിആര്‍ പണി നിര്‍ത്തി വെക്കാന്‍ പറ്റില്ല, ഇതാണ് ഞങ്ങളും അദ്ദേഹവും തമ്മിലുള്ള വ്യത്യാസം'- രാഹുൽ പറഞ്ഞു.
ദില്ലി: ഇന്ത്യ പാക് ബന്ധം കലുഷിതമായ അന്തരീക്ഷത്തിലൂടെ കടന്നു പോയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഞ്ച് മിനിറ്റ് പോലും പ്രചരണ കോലാഹലങ്ങളിൽ നിന്നും മാറി നിൽക്കാൻ സാധിച്ചില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ധൂലെയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവേയാണ് മോദിക്കെതിരെ രാഹുൽ ആരോപണമുന്നയിച്ചത്.
'മോദിയ്ക്ക് ഒരു അഞ്ച് മിനുട്ട് പോലും പിആര്‍ പണി നിര്‍ത്തി വെക്കാന്‍ പറ്റില്ല, ഇതാണ് ഞങ്ങളും അദ്ദേഹവും തമ്മിലുള്ള വ്യത്യാസം'- രാഹുൽ പറഞ്ഞു. പുല്‍വാമ ആക്രമണത്തിന് ശേഷം രാജ്യം ഒറ്റക്കെട്ടായി എന്ന് പറഞ്ഞ മോദി ഉടന്‍ തന്നെ കോണ്‍ഗ്രസിനെതിരെ വജ്രായുധങ്ങൾ തൊടുത്തു വിട്ടു.
വീരമൃത്യു വരിച്ച സൈനികർക്കുള്ള ആദരസൂചകമായി നിർമ്മിച്ച യുദ്ധസ്മാരകം ഉദ്ഘാടനം ചെയ്യുന്നവേളയില്‍ പോലും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ് മോദി ചെയ്തതെന്നും രാഹുൽ കുറ്റപ്പെടുത്തി.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം വിമര്‍ശനങ്ങളൊന്നും ഉന്നയിക്കാതെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ചിരുന്നത്. ബിജെപി എവിടെയും വെറുപ്പം വിദ്വേഷവും പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ബാലാകോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ബിജെപിയ്ക്ക് അനുകൂലമാവുമെന്നും തെരഞ്ഞെടുപ്പിൽ 22 മുതല്‍ 28 സീറ്റ് വരെ പാർട്ടിക്ക് ലഭിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞിരുന്നു. ഇത് പിന്നീട് വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.