വോട്ടർ പട്ടികയിൽ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട സംഘവുമായി രാഹുൽ ഗാന്ധി സംവദിക്കുന്ന വീഡിയോയും പുറത്തുവിട്ടു.

ദില്ലി: പരേതർക്കൊപ്പം ചായ കുടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ​ഗാന്ധി. ബിഹാറിൽ നിന്നുള്ള ഏഴ് പേരുടെ സംഘത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച സന്ദർശിച്ചതാണ് സംഭവം. ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ "മരിച്ച വോട്ടർമാർ" ആയി പ്രഖ്യാപിച്ചവർക്കൊപ്പമാണ് രാഹുൽ ​ഗാന്ധി ചായ കുടിച്ചത്. ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (SIR)ത്തിനെതിരായ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് മരിച്ചവരുടെ സംഘം ദില്ലിയിലേക്കെത്തിയത്.

ജീവിതത്തിൽ നിരവധി രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, പക്ഷേ 'മരിച്ചവരുമായി' ചായ കുടിക്കാൻ ഒരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനോട് നന്ദിയെന്നും രാഹുൽ എക്സിൽ കുറിച്ചു.

വോട്ടർ പട്ടികയിൽ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട സംഘവുമായി രാഹുൽ ഗാന്ധി സംവദിക്കുന്ന വീഡിയോയും പുറത്തുവിട്ടു. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെട്ടതായി എങ്ങനെ അറിഞ്ഞുവെന്ന് രാഹുൽ ഗാന്ധി ചോദിച്ചപ്പോൾ, അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ മനസ്സിലായെന്നും ഒരു പഞ്ചായത്തിൽ കുറഞ്ഞത് 50 കേസുകളെങ്കിലും ഇത്തരം കേസുകളുണ്ടെന്നും അവരിൽ ഒരാൾ പറയുന്നു. ആർജെഡി മേധാവി തേജസ്വി യാദവിന്റെ മണ്ഡലത്തിൽ നിരവധി വോട്ടർമാരെ മരിച്ചതായി കാണിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

85 വയസ്സുള്ള ഒരു സ്ത്രീയെ കമ്മീഷൻ മരിച്ചതായിപ്രഖ്യാപിച്ചിട്ടുണ്ടെന്നും അവരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇവർ ആരോപിച്ചു. തന്റെ വോട്ടിനായി ഇവർ സുപ്രീം കോടതിയിൽ 4-5 മണിക്കൂർ നിന്നു. ഈ ആളുകളെ മരിച്ചതായി പ്രഖ്യാപിച്ച ഔദ്യോഗിക പട്ടിക ഞങ്ങളുടെ പക്കലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ 65 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും പറയുന്നുയ

ആധാർ, ബാങ്ക് പാസ്ബുക്ക്, മറ്റ് രേഖകൾ എന്നിവ നൽകിയിട്ടും തന്റെ പേര് 'ഡെഡ്' ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടുവെന്ന് മറ്റൊരാൾ പറഞ്ഞു. ഈ കേസുകളെക്കുറിച്ചുള്ള ഡാറ്റ പങ്കിടാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നില്ലെന്ന് രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

Scroll to load tweet…