കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ്  വാഗ്ദാനമായ മിനിമം വരുമാന പദ്ധതിക്കെതിരെ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയിറ്റ്‍ലി. രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം കബളിപ്പിക്കുന്നതാണെന്ന് ജെയിറ്റ്‍ലി പറഞ്ഞു.

ദില്ലി: കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ മിനിമം വരുമാന പദ്ധതിക്കെതിരെ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയിറ്റ്‍ലി. രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം കബളിപ്പിക്കുന്നതാണെന്ന് ജെയിറ്റ്‍ലി പറഞ്ഞു. അഞ്ച് കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ ലഭിക്കുമെന്ന് പറയുന്ന പദ്ധതി, നിലവില്‍ എന്‍ഡിഎ സര്‍ക്കാര്‍ നല്‍കുന്നതിന്‍റെ മൂന്നില്‍ ഒന്നുപോലുമില്ലെന്നും ജെയിറ്റ്‍ലി പറഞ്ഞു. ഫേസ്ബുക്ക് പേജിലായിരുന്നു ജെയിറ്റ്‍ലിയുടെ പ്രതികരണം.

കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലം കോണ്‍ഗ്രസ് രാജ്യത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. വലിയ വാഗ്ദാനങ്ങളും കുറഞ്ഞ വിഭവങ്ങളും നല്‍കുന്നതാണ് കോണ്‍ഗ്രസിന്‍റെ രീതി. കഴിഞ്ഞ 50 വര്‍ഷമായി പട്ടിണി ഇല്ലാതാക്കാം എന്ന മുദ്രാവാക്യമുയര്‍ത്തിയവര്‍ തന്നെ ഇപ്പോള്‍ വരുമാനമില്ലാത്തവര്‍ക്ക് 12000 രൂപ വരുമാനം ഇല്ലാത്തവര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം കുറിക്കുന്നു.

പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രതിമാസം 6000 രൂപ മിനിമം വരുമാനം ഉറപ്പുവരുത്തുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ശതമാനം കുടുംബങ്ങള്‍ക്കാണ് പദ്ധതി നടപ്പിലായാല്‍ ഗുണം ലഭിക്കുക. അഞ്ച് കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്ക് പദ്ധതിയുടെ നേരിട്ടുള്ള ഗുണം ലഭിക്കുമെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.