മാപ്പ് പറയണമെന്നാണ് ഭരണപക്ഷം തുടർച്ചയായി സഭയിൽ ആവശ്യപ്പെടുന്നതിനിടെ പാര്‍ലമെന്റിൽ എത്തി രാഹുൽ ഗാന്ധി
ദില്ലി : വിദേശത്തുനടത്തിയ പരമാർശങ്ങളുടെ പേരിൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷം ഇരു സഭകളിലും പ്രതിഷേധിക്കുന്നതിനിടെ രാഹുൽ ഗാന്ധി പാർലമെന്റിൽ എത്തി. വിദേശത്ത് രാഹുൽ നടത്തിയ പരാമർശങ്ങൾ ഇന്ത്യ വിരുദ്ധം എന്നതാണ് ബിജെപിയുടെ ആരോപണം. ഇതിൽ രാഹുൽ മാപ്പ് പറയണമെന്നാണ് ഭരണപക്ഷം തുടർച്ചയായി സഭയിൽ ആവശ്യപ്പെടുന്നത്. വിദേശ സന്ദർശനത്തിന് ശേഷം ഇന്നലെയാണ് രാഹുൽ ഇന്ത്യയിൽ എത്തിയത്. എന്നാൽ ഒന്നും രാജ്യ വിരുദ്ധമായി പറഞ്ഞിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അനുവദിക്കുകയാണെങ്കിൽ പാർലമെന്റിന് അകത്ത് സംസാരിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
അതേസമയം പാർലമെന്‍റ് സമ്മേളനത്തിന്‍റെ നാലാംദിവസവും ഭരണപക്ഷ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ തടസ്സപ്പെട്ടു. രാഹുലിന്‍റെ പരാമർശങ്ങള്‍ ഉയർത്തി ബിജെപിയും അദാനി വിഷയം ഉയര്‍ത്തി പ്രതിപക്ഷവും ലോക്സഭയിലും രാജ്യസഭയിലും ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് ഇരു സഭകളും രണ്ട് മണി വരെ നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ ഉള്‍പ്പെടെയുള്ളവർ വാ മൂടിക്കെട്ടി പ്രതിഷേധിച്ചു. പാർലമെന്‍റ് ചേരുന്നതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും പാർലമെന്‍റില്‍ യോഗം ചേർന്നിരുന്നു.
സഭ നടത്താൻ അനുവദിക്കണമെന്ന് ലോക്സഭ സ്പീക്കർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും ബഹളം തുടർന്നതോടെ സഭ നിർത്തി വെക്കുകയായിരുന്നു. രാജ്യസഭയിലും സമാന സാഹചര്യം തുടർന്നതോടെ ഇരുസഭകളും രണ്ട് മണി വരെ നിർത്തിവച്ചു.
എന്നാൽ ഇതിന് പിന്നാലെ പ്രതിപക്ഷ എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. പാർലമെന്റിന് പുറത്ത് മനുഷ്യ ചങ്ങല തീർത്താണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചത്. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം. അദാനിയാണ് 'ഷോ' നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആഞ്ഞടിച്ചു. പാർലമെൻറ് നടത്താൻ അനുവദിക്കാത്തത് ഭരണപക്ഷം എന്നും പവൻ ഖേര കുറ്റപ്പെടുത്തി. ഇന്ത്യയുടെ വിദേശ മന്ത്രി പറയുന്നു ചൈന വലിയ സാമ്പത്തിക ശക്തിയാണെന്ന്. ഇത് രാജ്യത്തെ അപമാനിക്കൽ അല്ലേ എന്ന് പവൻ ഖേര ചേദിച്ചു.
