പ്രായമേറിയവർ കോയമ്പത്തൂരിലെത്തി അവിടെ നിന്ന് വീണ്ടും ഉഡുപ്പിയിലേക്ക് യാത്ര ചെയ്യുന്നത് പ്രയാസമാകുമെന്നതിനാലാണ് വീട്ടുകാർ ആശങ്കയിലായത്
ബെംഗളൂരു: അഹമ്മദാബാദിൽ നിന്ന് ഉഡുപ്പിയിലേക്ക് ടിക്കറ്റെടുത്ത വയോധികരടക്കമുള്ള യാത്രക്കാർ ട്രെയിൻ റൂട്ട് മാറ്റിയതോടെ ആശങ്കയിലായെങ്കിലും റെയിൽവേ ഉന്നത അധികൃതരുടെ ഇടപെടലിൽ ബെംഗളൂരുവിൽ ട്രെയിൻ നിർത്തിച്ചു. വാസായിയിൽ നിന്ന് റൂട്ട് മാറി ബെംഗളൂരുവിലെ കെആർ പുരം വഴി കോയമ്പത്തൂരിൽ പോകുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ, ട്രെയിൻ ബെംഗളൂരു സ്പർശിക്കാതെ കോയമ്പത്തൂരിൽ പോകുമെന്ന് അറിയിപ്പ് ലഭിച്ചു. ഇതോടെ ഇവരുടെ വീട്ടുകാർ കടുത്ത ആശങ്കയിലായി. പ്രായമേറിയവർ കോയമ്പത്തൂരിലെത്തി അവിടെ നിന്ന് വീണ്ടും ഉഡുപ്പിയിലേക്ക് യാത്ര ചെയ്യുന്നത് പ്രയാസമാകുമെന്നതിനാലാണ് വീട്ടുകാർ ആശങ്കയിലായത്. ട്രെയിനിന്റെ സമയമാറ്റമൊന്നും യാത്രക്കാരായ വയോധികരെ അറിയിച്ചിരുന്നില്ല. ട്രെയിനിലെ യാത്രക്കാരിലൊരാളുടെ മകനാണ് സംഭവം വിവരിച്ചത്.
139 എന്ന നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ട്രെയിൻ എവിടെയും നിർത്തില്ലെന്നും നേരെ കോയമ്പത്തൂരിലേക്കാണെന്നും അറിയിപ്പ് ലഭിച്ചു. കോയമ്പത്തൂരിൽ പോകുക എന്നത് മാത്രമായിരുന്നു വീട്ടുകാർക്ക് മുന്നിലുള്ള മാർഗം. എന്നാൽ, റെയിൽവേ പിആർഒ അനീഷ് എന്ന ഉദ്യോഗസ്ഥനെ യാത്രക്കാരന്റെ മകൻ ബന്ധപ്പെട്ടതോടെ വഴി തെളിഞ്ഞു. അനീഷ് സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ സീനിയർ ഡിസിഎം ഡോ എ എൻ കൃഷ്ണ റെഡ്ഡിയുടെ നമ്പർ നൽകി. തുടർന്ന് അദ്ദേഹത്തിന് മെസേജയച്ചു.
യാത്രക്കാരുടെ ആരോഗ്യം സംബന്ധിച്ചും കോയമ്പത്തൂരിൽ നിന്ന് വീണ്ടും ഉഡുപ്പിലെത്തേണ്ട ബുദ്ധിമുട്ടും വിവരിച്ചു. എന്നാൽ ആദ്യമൊന്നും മറുപടി ലഭിച്ചില്ല. ഒടുവിൽ അരമണിക്കൂറിനുള്ളിൽ കൃഷ്ണ റെഡ്ഡി പ്രതികരിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നും ട്രെയിൻ ബെംഗളൂരുവിൽ നിർത്താനുള്ള എല്ലാ സാധ്യതകളും പരിഗണിക്കുമെന്നും അദ്ദേഹം ഫോണിൽ ഉറപ്പ് നൽകി. അദ്ദേഹം ട്രെയിൻ ട്രാക്ക് ചെയ്ത് ബെംഗളുരുവിലെ കെആർ പുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്താൻ കൺട്രോൾ റൂമിൽ അറിയിക്കുകയും ചെയ്തു. പിന്നീട്, ട്രെയിൻ നിർത്താമെന്ന് ഉറപ്പുനൽകി. ട്രെയിൻ ആന്ധ്രാപ്രദേശിലെ ധർമ്മവരത്ത് എത്തുമ്പോൾ മറ്റ് വിവരങ്ങൾ നൽകാമെന്നും ഉറപ്പ് നൽകി. അദ്ദേഹത്തിന്റെ ഇടപെടലിൽ കെആർ പുരം സ്റ്റേഷനിൽ അഞ്ച് മിനിറ്റ് നിർത്താൻ കൺട്രോൾ റൂമിന് നിർദ്ദേശം ലഭിച്ചു.
പ്രതികൂല കാലാവസ്ഥയും ട്രാക്കിലെ അറ്റകുറ്റപ്പണിയും; ഇന്ന് 448 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ
വൈകുന്നേരം 5.45ന് ട്രെയിൻ എത്തേണ്ട ട്രെയിൻ വൈകിട്ട് 6.15 വരെ എത്തിയപ്പോഴാണ് കുടുംബങ്ങൾക്ക് ശ്വാസം നേരെ വീണത്. മുതിർന്ന പൗരന്മാരുടെ ആരോഗ്യം പരിഗണിച്ച് ട്രെയിൻ നിർത്തിയ ഇന്ത്യൻ റെയിൽവേയോട് നന്ദിയുള്ളവരാണെന്നും റെഡ്ഡിയെപ്പോലുള്ള ഓഫീസർമാരെ ലഭിച്ചതിൽ ഇന്ത്യക്കാർ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം കുറിച്ചു.

