രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി നല്ലൊരു സംവിധാനത്തെ അസ്ഥിരമാക്കരുത്; സോണിയ ഗാന്ധിയോട് റെയിൽവേ യൂണിയൻ
നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പ്രത്യേക ട്രെയിനുകളിൽ കുടിയേറ്റക്കാരെ നാട്ടിലേക്ക് മടങ്ങാൻ പ്രാപ്തരാക്കുന്ന ഒരു നല്ല സംവിധാനത്തെ അസ്ഥിരപ്പെടുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു.
ദില്ലി: അതിഥി തൊഴിലാളികളുടെ യാത്രക്കൂലി വിഷയത്തെ ചൊല്ലി നീചരാഷ്ട്രീയ പ്രസ്താവനകൾ നടത്തരുതെന്ന് അഖിലേന്ത്യാ റെയിൽവേമാൻ ഫെഡറേഷൻ കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയോട് അഭ്യർത്ഥിച്ചു. റെയിൽവേ സ്റ്റേഷനുകളിലെ ആൾക്കൂട്ടം ഒഴിവാക്കാൻ വേണ്ടിയാണ് അതിഥിതൊഴിലാളികളിൽ നിന്ന് പണം ഈടാക്കിയത്. കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെങ്കിലും റെയിൽവേ ജീവനക്കാർ അവരുടെ കഠിനാധ്വാനത്തിലൂടെ ഇത് സാധ്യമാക്കുകയാണെന്ന് റെയിൽവ തൊഴിലാളി യൂണിയൻ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ പറഞ്ഞു.
നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി 115 പ്രത്യേക ട്രെയിനുകളിൽ കുടിയേറ്റക്കാരെ നാട്ടിലേക്ക് മടങ്ങാൻ പ്രാപ്തരാക്കുന്ന ഒരു നല്ല സംവിധാനത്തെ അസ്ഥിരപ്പെടുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു. എഐആർഎഫ് ജനറൽ സെക്രട്ടറി ശിവ ഗോപാൽ മിശ്ര അയച്ച കത്തിൽ പറയുന്നു. റെയിൽവേ സ്റ്റേഷനുകളിലെ തിക്കും തിരക്കും കൊറോണ വൈറസ് പടരാൻ ഇടയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ തിരികെ സ്വദേശത്തേയ്ക്ക് എത്തിക്കാൻ മെയ് 1 മുതലാണ് പ്രത്യേക ട്രെയിൻ സർവ്വീസ് ആരംഭിച്ചത്. തൊഴിലാളികളിൽ നിന്ന് സർക്കാർ യാത്രാക്കൂലി ഈടാക്കുന്നു എന്നാണ് കോൺഗ്രസിന്റെ ആരോപണം. 140 ട്രെയിനുകളിലായി 1.35 ലക്ഷം അതിഥി തൊഴിലാളികളെ വീട്ടിലെത്തിക്കാൻ സാധിക്കുമെന്ന് റെയിൽവേ വ്യക്തമാക്കുന്നു.