രാജസ്ഥാൻ രാഷ്ട്രീയ പോര്: സുപ്രീംകോടതിയിലെ ഹർജി പിൻവലിച്ച് സ്പീക്കർ, മന്ത്രിസഭാ ശുപാർശ വീണ്ടും മടക്കി ഗവർണർ
എംഎൽഎമാർക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നതുൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിക്കാൻ കോടതി തീരുമാനിച്ച കൂടി സാഹചര്യത്തിലാണ് കോൺഗ്രസിൻറെ നീക്കം.
ദില്ലി: സച്ചിൻ പൈലറ്റിനൊപ്പമുള്ള എംഎൽഎമാരെ അയോഗ്യരാക്കുന്നത് ഹൈക്കോടതി വിലക്കിയതിനെതിരെ സുപ്രീംകോടതിയിൽ നല്കിയ ഹർജി സ്പീക്കർ പിൻവലിച്ചു. നിയമസഭാ സമ്മേളനം ചേരുന്നതിന് ഹർജി തടസ്സമായേക്കാം എന്ന വിലയിരുത്തലിലാണ് നടപടി. ഇതിനിടെ സഭാ സമ്മേളനം വിളിക്കണമെന്ന മന്ത്രിസഭയുടെ ശുപാർശ, കൂടുതൽ വിവരം ആവശ്യപ്പെട്ട് ഗവർണ്ണർ മടക്കി.
രാജസ്ഥാനിലെ രാഷ്ട്രീയനാടകം തുടരവേ സുപ്രീംകോടതിയിൽ ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജി പിൻവലിക്കാൻ അനുവാദം നല്കിയത്. രാജസ്ഥാൻ ഹൈക്കോടതി വെള്ളിയാഴ്ച നല്കിയ 32 പേജുള്ള ഉത്തരവ് പഠിച്ച് അടുത്ത നീക്കം തീരുമാനിക്കുമെന്ന് കപിൽ സിബൽ സ്പീക്കർക്കു വേണ്ടി കോടതിയെ അറിയിച്ചു. എംഎൽഎമാർക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നതുൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിക്കാൻ കോടതി തീരുമാനിച്ച കൂടി സാഹചര്യത്തിലാണ് കോൺഗ്രസിൻറെ നീക്കം.
നിയമസഭ സമ്മേളനം വിളിക്കുന്നതിലുള്ള എതിർപ്പിൽ സുപ്രീംകോടതിയിൽ കേസുള്ള വിഷയവും ഗവർണർ കൽരാജ് മിശ്ര നേരത്തെ ഉന്നയിച്ചിരുന്നു. വിശ്വാസവോട്ട് അജണ്ടയിൽ ഉൾപ്പെടുത്താതെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന് ഇന്നലെ പുതിയ ശുപാർശ അശോക് ഗലോട്ട് ഗവർണർക്ക് നല്കിയിരുന്നു. എന്നാൽ ഈ ശുപാർശയും കൂടുതൽ വിവരം ആവശ്യപ്പെട്ട് ഗവർണർ തിരിച്ചയച്ചതോടെ തീരുമാനം വൈകും എന്നുറപ്പായി. ആറ് ബിഎസ്പി എംഎൽഎമാർ കോൺഗ്രസിൽ ലയിച്ചതിനെതിരെയുള്ള ഹർജി രാജസ്ഥാൻ ഹൈക്കോടതിയിൽ എത്തിയതും കോൺഗ്രസിന്‍റെ ആശങ്ക കൂട്ടുന്നു. കോൺഗ്രസിനെതിരെ വോട്ടു ചെയ്യാൻ ബിഎസ്പി ദേശീയ നേതൃത്വം ഇവർക്ക് വിപ്പു നൽകിയത് ദേശീതലത്തിൽ ബിഎസ്പി-ബിജെപി പരോക്ഷ ധാരണയുടെ സൂചനയായി.