നാമനിര്‍ദേശ പത്രിക സമർപ്പിക്കാൻ രണ്ടാഴ്ച  ബാക്കി നില്‍ക്കെയാണ് സ്ഥാനാർത്ഥികളെ ചൊല്ലി ദേശീയ നേതൃത്വവും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മില്‍ വടംവലി തുടരുന്നത്.

ദില്ലി: രാജസ്ഥാനില്‍ തർക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകുന്നു. നാമനിര്‍ദേശ പത്രിക സമർപ്പിക്കാൻ രണ്ടാഴ്ച ബാക്കി നില്‍ക്കെയാണ് സ്ഥാനാർത്ഥികളെ ചൊല്ലി ദേശീയ നേതൃത്വവും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മില്‍ വടംവലി തുടരുന്നത്. ചില മന്ത്രിമാർക്കും എംഎല്‍എമാർക്കും സീറ്റ് നല്‍കേണ്ടതില്ലെന്ന നിർദേശം അംഗീകരിക്കാൻ ഗെലോട്ട് തയ്യാറായല്ലെന്നതാണ് പ്രധാന പ്രതിസന്ധി.

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനായെങ്കില്‍ രാജസ്ഥാനില്‍ വെള്ളം കുടിക്കുകയാണ് കോണ്‍ഗ്രസ്. മന്ത്രിമാർക്ക് എല്ലാവർക്കും വീണ്ടും സീറ്റ് നല്‍കണമെന്നും ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയവർക്കും പിന്തുണച്ച സ്വതന്ത്രർക്കും സീറ്റ് നല്‍കണമെന്നുമാണ് ഗെലോട്ടിന്‍റെ നിബന്ധന. എന്നാൽ ഇത് അംഗീകരിക്കാൻ ദേശീയ നേതൃത്വം തയ്യാറല്ല. സ്ട്രാറ്റജിസ്റ്റ് സുനില്‍ കനുഗോലു നടത്തിയ സർവെയില്‍ ഗെലോട്ട് മുന്നോട്ട് വച്ച പേരുകളില്‍ പലർക്കുമെതിരെ ജനരോഷം ഉണ്ടെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ വർഷം എംഎല്‍എമാരുടെ യോഗം ബഹിഷ്കരിച്ച് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച രണ്ട് ഗലോട്ട് പക്ഷ മന്ത്രിമാരും പട്ടികയിലുണ്ട്. 

Also Read:  'രാജസ്ഥാനിൽ ബിജെപി നേതാക്കള്‍ തമ്മില്‍ വാക്‌പോര്, ചെരിപ്പിനടി'; വീഡിയോയും വസ്‌തുതയും- Fact Check

കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വച്ച ലിസ്റ്റില്‍ ചില മണ്ഡലങ്ങളില്‍ ഒറ്റ പേര് മാത്രം നിർദേശിച്ചത് രാഹുല്‍ ഗാന്ധിയുടെ അതൃപ്തിക്കും വഴിവെച്ചു. വിജയ സാധ്യതയുള്ള മൂന്ന് പേരെങ്കിലും മുന്നോട്ട് വെക്കണമെന്നാണ് കേന്ദ്ര നേതൃത്വം സ്ക്രീനിങ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ 25 നാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി നവംബർ ആറാണ്. അതേസമയം, ബിജെപി ഏഴ് എംപിമാരടക്കമുള്ള 41 സ്ഥാനാര്‍ത്ഥികളെ നിർ‍ദേശിച്ച് ആദ്യ ഘട്ടിക പുറത്തിറക്കിയിട്ടുണ്ട്.