രാജസ്ഥാനിൽ തോൽവിക്ക് പഴി സച്ചിൻ പൈലറ്റിന്; ബിജെപി സ്ലീപ്പർ സെല്ലെന്ന് വിമർശനം
രാജസ്ഥാൻ ബി ജെ പി ആസ്ഥാനത്ത് മോദി മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ആഘോഷം തുടങ്ങി. ഏറ്റവും ഒടുവിലെ വിവരങ്ങൾ അനുസരിച്ച് സച്ചിൻ പൈലറ്റ് പിന്നിലാണ്
![Rajasthan assembly election result 2023 Sachin Pilot accused as BJP sleeper cell in Congress kgn Rajasthan assembly election result 2023 Sachin Pilot accused as BJP sleeper cell in Congress kgn](https://static-ai.asianetnews.com/images/01h4na66pkerwxkdk9fqgyh32s/sachin-pilot_363x203xt.jpg)
ജയ്‌പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് ബിജെപിയേക്കാൾ ബഹുദൂരം പിന്നിലായി. സംസ്ഥാനത്ത് 108 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. കോൺഗ്രസ് 71 സീറ്റിൽ മുന്നിലുണ്ട്. 16 സീറ്റുകളിൽ മറ്റ് പാർട്ടികളും ലീഡ് ചെയ്യുന്നു. ഇതിനിടെ സംസ്ഥാനത്ത് ഭരണം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ സച്ചിൻ പൈലറ്റിനെ പരിഹസിച്ച് ട്വിറ്ററിൽ വിമർശനങ്ങൾ ഉയർന്ന് തുടങ്ങി. കോൺഗ്രസിലെ ബിജെപി സ്ലീപ്പർ സെല്ലാണ് സച്ചിൻ പൈലറ്റെന്നാണ് പരിഹാസം.
രാജസ്ഥാൻ ബി ജെ പി ആസ്ഥാനത്ത് മോദി മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ആഘോഷം തുടങ്ങി. ഏറ്റവും ഒടുവിലെ വിവരങ്ങൾ അനുസരിച്ച് സച്ചിൻ പൈലറ്റ് പിന്നിലാണ്. സംസ്ഥാനത്ത് നല്ല ജനസ്വാധീനമുള്ള സിപിഎം 17 സീറ്റിലേക്കാണ് സ്ഥാനാർത്ഥികളെ മത്സരിച്ചത്. എന്നാൽ സിറ്റിങ് സീറ്റായ ബദ്രയിൽ എംഎൽഎ ബൽവൻ പൂനിയ പിന്നിലാണ്. ഇവിടെ ബിജെപി സ്ഥാനാർത്ഥിയാണ് മുന്നിലുള്ളത്.
ദുൻഗർഗഡ് മണ്ഡലത്തിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥി ഗിരിധരി ലാലിന് നാലാം റൗണ്ടിൽ വോട്ടെണ്ണി കഴിഞ്ഞപ്പോൾ 88 വോട്ട് ലീഡാണുള്ളത്. ബിഎസ്‌പി മൂന്ന് സീറ്റിലും ഭാരത് ആദിവാസി പാർട്ടി രണ്ട് സീറ്റിലും രാഷ്ട്രീയ ലോക് ദൾ, രാഷ്ട്രീയ ലോക്‌താന്ത്രിക്, ഭാരതീയ ട്രൈബൽ പാർട്ടി എന്നിവർ ഓരോ സീറ്റിൽ മുന്നിലാണ്. സ്വതന്ത്ര സ്ഥാനാർത്ഥികൾ പത്തിടത്ത് മുന്നിലാണ്.