സർക്കാരിനെതിരെ പദയാത്ര നടത്തി സമര പ്രഖ്യാപനവുമായി മുന്നോട്ട് പോയ സച്ചിൻ ഒരുഘട്ടത്തിൽ പുതിയ പാർട്ടി ഉണ്ടാക്കുമോയെന്ന ആശങ്കയടക്കം ഉണ്ടായിരുന്നു
ജയ്പൂർ: രാജസ്ഥാനിലെ ഭരണം നിലനിർത്താനുള്ള തയ്യാറെടുപ്പുകളുമായി കോൺഗ്രസ്. ആസന്നമാകുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കവുമായി കോൺഗ്രസ് വിവിധ കമ്മിറ്റികൾ പ്രഖ്യാപിച്ചു. ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റിനെയും മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും ഒരു പോലെ സമിതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോർ കമ്മിറ്റിയിലും കോർഡിനേഷൻ കമ്മിറ്റിയിലുമാണ് അശോക് ഗലോട്ടിനെയും, സച്ചിൻ പൈലറ്റിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഐ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് വാർത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന ഭരണം ഏറ്റെടുത്തതുമുതൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് ഇടഞ്ഞുനിൽക്കുന്ന സച്ചിൻ പൈലറ്റിനോട് ഹൈക്കമാൻഡിന് നീരസമില്ലെന്ന് വ്യക്തമാക്കുന്നതാണ് കോർ കമ്മിറ്റിയിലും കോർഡിനേഷൻ കമ്മിറ്റിയിലും അദ്ദേഹത്തെയും ഉൾപ്പെടുത്തിയുള്ള തീരുമാനം. സർക്കാരിനെതിരെ പദയാത്ര നടത്തി സമര പ്രഖ്യാപനവുമായി മുന്നോട്ട് പോയ സച്ചിൻ ഒരുഘട്ടത്തിൽ പുതിയ പാർട്ടി ഉണ്ടാക്കുമോയെന്ന ആശങ്കയടക്കം ഉണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കൊടുവിൽ അടുത്തകാലത്തായി സച്ചിൻ അനുനയത്തിലാണ്. സച്ചിൻ പ്രധാനമായും മുന്നോട്ട് വച്ച ആവശ്യങ്ങൾ അന്ന് സർക്കാരും ഹൈക്കമാൻഡും അംഗീകരിക്കുകയും ചെയ്തിരുന്നു. പി എസ് സിയിൽ നിയമ നിർമ്മാണം നടത്തണമെന്നും ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം നടത്തണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ചാണ് അഴിമതിക്കെതിരെ പോരാട്ടം എന്ന നിലയിൽ സച്ചിൻ കലാപക്കൊടി ഉയർത്തിയത്. ഈ ആവശ്യങ്ങൾ അംഗീകരിച്ചതിന് പിന്നാലെയാണ് സച്ചിൻ, സർക്കാരിനെതിരായ വിമർശനങ്ങൾ അവസാനിപ്പിച്ചത്. ഇത് സർക്കാരിനും കോൺഗ്രസ് നേതൃത്വത്തിനും വലിയ ആശ്വാസമാണ് നൽകിയത്.
അതേസമയം രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് നേരത്തെ തന്നെ തുടക്കമിട്ടിരുന്നു. മന്ത്രിമാരും എം എൽ എ മാരും ഗൃഹസന്ദർശനം നടത്തുകയും ചെയ്യുന്നുണ്ട്. ഈ മാസത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നേക്കാനാണ് സാധ്യത.
