രവിശങ്കർ പ്രസാദും പ്രകാശ് ജാവ്ദേക്കറും കൂടി രാജിവെച്ചു; കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി
എല്ലാവരുടെയും രാജി പ്രധാനമന്ത്രി സ്വീകരിച്ചുവെന്നും ഇവർ ഇന്ന് തന്നെ സ്ഥാനമൊഴിയുമെന്നും കേന്ദ്ര സർക്കാരിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു
ദില്ലി: ബിജെപിയുടെ ദേശീയ നേതാക്കളിൽ പ്രമുഖരായ രവിശങ്കർ പ്രസാദും പ്രകാശ് ജാവ്ദേക്കറും കൂടി കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. ഇതോടെ രാജിവെച്ചവരുടെ എണ്ണം 12 ആയി. മന്ത്രിസഭയിലേക്ക് പുതുതായി എത്തുന്നവരുടെ സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനിൽ ഉടൻ നടക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനും വിദ്യാഭ്യാസ മന്ത്രിയായിരുന്ന രമേഷ് പൊക്രിയാലിനും പിന്നാലെ രണ്ട് പ്രമുഖർ കൂടി രാജിവെച്ചതോടെ കേന്ദ്രസർക്കാർ പുനസംഘടനയിലൂടെ രാജ്യത്തെ ജനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.
എല്ലാവരുടെയും രാജി പ്രധാനമന്ത്രി സ്വീകരിച്ചുവെന്നും ഇവർ ഇന്ന് തന്നെ സ്ഥാനമൊഴിയുമെന്നും കേന്ദ്ര സർക്കാരിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. സദാനന്ദ ഗൗഡ, തവർ ചന്ദ് ഗെഹ്ലോട്ട്, സന്തോഷ് കുമാർ ഗംഗ്‌വാർ, ബാബുൽ സുപ്രിയോ, സഞ്ജയ് ധോത്ത്രേ, പ്രതാപ് ചന്ദ്ര സാരംഗി, രത്തൻ ലാൽ കട്ടാറിയ, ദേബശ്രീ ചൗധരി എന്നിവരാണ് കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുന:സംഘടനയുടെ ഭാഗമായി പുറത്തായ മറ്റ് മന്ത്രിമാർ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona