ശിവസേനയുടെ അനുരജ്ഞന ചർച്ചകൾ നടക്കുന്നതിനിടെ വിമത എംഎൽഎമാരെ സൂറത്തിൽ നിന്നും മാറ്റിയേക്കും എന്നാണ് വിവരം. ഇതിനായി ചില ചാർട്ടേഡ് വിമാനങ്ങൾ സൂറത്തിൽ എത്തിയിട്ടുണ്ട്.
മുംബൈ: മഹാരാഷ്ട്രയിൽ സഖ്യസർക്കാരിന്‍റെ ഭാവി തുലാസിലാക്കിയുള്ള വിമത നീക്കം തുടരുന്നു. ഒരു വശത്ത് ശിവസേനയുടെ അനുരജ്ഞന ചർച്ചകൾ നടക്കുന്നതിനിടെ വിമത എംഎൽഎമാരെ സൂറത്തിൽ നിന്നും മാറ്റിയേക്കും എന്നാണ് വിവരം. ഇതിനായി ചില ചാർട്ടേഡ് വിമാനങ്ങൾ സൂറത്തിൽ എത്തിയിട്ടുണ്ട്. വിമത എംഎൽഎമാരെ അസം തലസ്ഥാനമായ ഗുവാഹത്തിയിലേക്ക് മാറ്റും എന്നാണ് വിവരം. ശിവസേന നടത്തിയ അനുരജ്ഞന ചർച്ചകൾക്ക് ഒടുവിൽ ഒരു വിഭാഗം എംഎൽഎമാർ മുംബൈയിലേക്ക് തിരികെ പോകാൻ തയ്യാറായിട്ടുണ്ടെന്നാണ് വിവരം. എന്നാൽ മടങ്ങിപ്പോകാൻ ശ്രമിച്ച ശിവസേന എംഎൽഎമാരെ സൂറത്തിൽ ഹോട്ടലിലിട്ട് മർദ്ദിച്ച് അവശരാക്കിയതായി വിവരം ലഭിച്ചെന്ന് ശിവസേന നേതാവ് സജ്ഞയ് റൌത്ത് പറഞ്ഞു.
മന്ത്രി ഏക്നാഥ് ശിൻഡേയുടെ നേതൃത്വത്തിൽ 22 വിമത എംഎൽഎമാർ ഗുജറാത്തിലെ ഹോട്ടലിലേക്ക് മാറിയെന്ന് വ്യക്തമായി. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽ നാഥിനെ കോൺഗ്രസ് മഹാരാഷ്ട്രയിലേക്ക് നിരീക്ഷകനായി അയച്ചിട്ടുണ്ട്. വിമതനീക്കത്തിന് പിന്നിൽ പങ്കില്ലെന്നാണ് ബിജെപി വാദിക്കുന്നതെങ്കിലും വിമത എംഎൽഎമാരുടെ സംരക്ഷണം ഇപ്പോൾ ബിജെപിയാണ് ഏറ്റെടുത്തിരിക്കുന്നത്. ബിജെപി നേതാക്കള്‍ ഹോട്ടലിലെത്തി വിമതരെ കണ്ട് ചർച്ച നടത്തുകയും ചെയ്തു. ഉദ്ധവ് താക്കറെ നിയോഗിച്ച ശിവേസന നേതാക്കള്‍ ഹോട്ടലിലെത്തിലെ വിമതരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ചർച്ചകൾ ഫലം കണ്ടില്ല. ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന വിമതരുടെ ആവശ്യം ശിവസേന തള്ളിയിട്ടുണ്ട്
രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്നിൽ തിരിച്ചടി നേരിട്ട മഹാവികാസ് അഖാഡി സഖ്യത്തിന് ഷോക്കായി വിമത നീക്കം. ശിവസേനയിലെ മുതിർന്ന നേതാവും നഗര വികസന മന്ത്രിയുമായ ഏക്നാഥ് ശിൻഡേയാണ് ഇന്നലെ അർധ രാത്രിയോടെ സൂറത്തിലെ ലെ മറീഡിയൻ ഹോട്ടലിലേക്ക് എംഎൽഎമാരുമായി പോയത്. ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ സേനാ എംഎൽഎമാരും മുഖ്യമന്ത്രിയുടെ വസതിയിലെത്തണണെന്ന് പിന്നാലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്ത്യശാസനം നൽകി. പക്ഷെ യോഗത്തിന് പാതി അംഗങ്ങൾ പോലും എത്തിയില്ലെന്നാണ് വിവരം.
ആകെയുള്ള 55ൽ 33 പേർ എത്തിയെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് ഒരു ദേശീയ മാധ്യമത്തോട് അവകാശപ്പെട്ടു. ബിജെപിക്കൊപ്പം നിന്ന് സർക്കാരുണ്ടാക്കണമെന്നാണ് ഏക്നാഥ് ശിൻഡേ മുന്നോട്ട് വച്ച നിർദ്ദേശം. അത് സേനാ നേതൃത്വം അംഗീകരിച്ചില്ലെന്ന് മാത്രമല്ല ശിൻഡേയെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. മുഖ്യമന്ത്രിയുടെ വിശ്വസ്തനും പിഎയുമായ മിലിന്ത് നവരേക്കർ സൂറത്തിലെത്തി വിമതരുമായി ചർച്ച നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
കോൺഗ്രസും എംഎൽഎമരുടെ യോഗം അടിയന്തരമായി ചേർന്നു. നിരീക്ഷകനായി മധ്യപ്രദേശിലെ മുതിർന്ന നേതാവ് കമൽ നാഥിനെ മഹാരാഷ്ട്രയിലേക്ക് അയച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാർ ഉദ്ദവ് താക്കറെയുമായി ചർച്ച നടത്തുന്നുണ്ട്.
അതേസമയം ഈ നീക്കങ്ങളിലൊന്നും പങ്കില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീൽ പറഞ്ഞത്.എന്നാൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ദില്ലിയിലെത്തി അമിത് ഷാ അടക്കമുള്ളവരുമായി ചർച്ച നടത്തി. ഗുജാറാത്തിലെ സംസ്ഥാന അധ്യക്ഷൻ അടക്കം ബിജെപി നേതാക്കൾ ചിലർ സൂറത്തിലെ ഹോട്ടലിലെത്തി എംഎൽഎമാരുമായി ചർച്ച നടത്തിയിട്ടുമുണ്ട്. പക്ഷെ അതെല്ലാം വ്യക്തിപരമായ കൂടിക്കാഴ്ചയെന്ന് പറഞ്ഞ് കൂടുതൽ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി.അതേസമയം ഹോട്ടലിലുള്ള 9 എംഎൽഎമാരെ കാണാനില്ലെന്ന പരാതിയുമായി അവരുടെ ഭാര്യമാർ പൊലീസിനെ സമീപിച്ചിട്ടുണ്ട്.
.

