'ജനങ്ങളിലേക്ക് പണം നേരിട്ടെത്തിക്കണം', കേന്ദ്രപാക്കേജ് അപര്യാപ്തമെന്ന് രാഹുൽ
കൈയ്യിൽ പണമില്ലാത്തതാണ് ജനങ്ങളുടെ ഇപ്പോഴത്തെ പ്രധാന പ്രശ്നം. അവരുടേ കൈയ്യിൽ നേരിട്ട് പണമെത്തിക്കുകയാണ് വേണ്ടതെന്നും രാഹുൽ
ദില്ലി: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ഇപ്പോഴത്തെ പാക്കേജ് അപര്യാപ്തമാണ്. കർഷകർക്കും തൊഴിലാളികൾക്കും നേരിട്ട് പണം എത്തിക്കുന്ന പാക്കേജാണ് രാജ്യത്തിന് ആവശ്യം. ലോക്ഡൌണിനെത്തുടർന്ന് രാജ്യത്തെ കർഷകരും തൊഴിലാളികളും പ്രതിസന്ധിയിലാണ്. കൈയ്യിൽ പണമില്ലാത്തതാണ് ജനങ്ങളുടെ ഇപ്പോഴത്തെ പ്രധാന പ്രശ്നം. അവരുടേ കൈയ്യിൽ നേരിട്ട് പണമെത്തിക്കുകയാണ് വേണ്ടതെന്നും രാഹുൽ വ്യക്തമാക്കി.
രാജ്യത്തിന് റേറ്റിംഗ് ഉണ്ടാക്കുന്നത് കർഷകരും തൊഴിലാളികളാണ്. വിദേശ ഏജൻസികളുടെ റേറ്റിംഗിനെക്കുറിച്ചാകരുത് ഇപ്പോൾ കേന്ദ്രസർക്കാർ ശ്രദ്ധ നൽകുന്നത്. കൊവിഡ് പൂർണമായും തുടച്ചു നീക്കാൻ കഴിയാത്ത സാഹലചര്യത്തിൽ ലോക്ഡൊൺ ഇളവുകൾ നൽകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണം. പ്രായമുള്ളവരേയും രോഗികളെയും പരിഗണിക്കണം.തന്രെ പ്രതികരണം രാഷ്ട്രീയത്തിന് അതീതമാണെന്ന് കൂട്ടിച്ചേർത്ത രാഹുൽ ഗാന്ധി കേരളത്തിന്റെ കൊവിഡിനെതിരായ പോരാട്ടം ഓരോ ജനങ്ങൾക്കും അവകാശപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു.
അതേ സമയം സാമ്പത്തിക പാക്കേജിൻറെ നാലാം ഭാഗം ഇന്ന് പ്രഖ്യാപിക്കും. ഇന്നും നാളെയും പ്രഖ്യാപനം തുടരും എന്ന സൂചനയാണ് ഇന്നലെ നിർമ്മല സീതാരാമൻ നല്കിയത്. കാർഷിക മേഖലയ്ക്കുള്ള പദ്ധതികളും പരിഷ്ക്കണ നടപടിയുമാണ് ഇന്നലെ പ്രഖ്യാപിച്ചത്. കോർപ്പറേറ്റ് രംഗത്തിനും തൊഴിലാളികൾക്കുമുള്ള കൂടുതൽ പദ്ധതികൾ ഇനി ഉണ്ടായേക്കും.