ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ കാണാതായ ഏഴ് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്.

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത. ഇരു സംസ്ഥാനങ്ങളിലുമായി 17 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ കാണാതായ ഏഴ് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. ഒഡീഷയിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.

Add Asianetnews as a Preferred SourcegooglePreferred

കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ 10 ജില്ലകളിലും ഉത്തരാഖണ്ഡിൽ 7 ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ബിലാപ്‌സൂർ, ഹാമിർപൂർ, കംഗ്ര, മാണ്ഡി, ഷിംല, സോളൻ, സിർമൗർ, ഉന, കുളു, ചമ്പ ജില്ലകളിലാണ് ഹിമാചലിൽ റെഡ് അലർട്ട്. ഉത്തരകാശി, രുദ്രപ്രയാഗ്, ഡെറാഡൂൺ, തെഹ്രി, പൗരി, നൈനിറ്റാൾ, തുടങ്ങിയ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ കാണാതായ തൊഴിലാളികളിൽ രണ്ട് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. ഏഴ് പേർക്കായി തെരച്ചിൽ തുടരുകയാണ്. ഒഡിഷയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

അടുത്ത രണ്ട് ദിവസം കൂടി ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡിഷ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥ മോശമായതിനെ തുടർന്ന് താത്കാലികമായി നിർത്തി വെച്ച ചാർധാം യാത്ര ഇന്ന് പുനരാരംഭിക്കും.