യുപിയില്‍ 10 ഇടങ്ങളില്‍ ഇന്‍റര്‍നെറ്റ് നിയന്ത്രണം: സംഘര്‍ഷ മേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം, ദില്ലിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ
സംഘര്‍ഷമേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തും. അതേസമയം ദില്ലിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപൂർ, ജഫ്രാബാദ്, ചാണക്യ പുരിയിലെ യുപിഭവൻ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ പ്രഖാപിച്ചത്.
ദില്ലി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം കണക്കിലെടുത്ത് ഉത്തര്‍പ്രദേശിലെ 10 നഗരങ്ങളില്‍ ഇന്നും ഇന്‍റര്‍നെറ്റിന് നിയന്ത്രണം. തലസ്ഥാനമായ ലക്നൗ, ഗാസിയാബാദ്, മീററ്റ്, കാണ്‍പൂര്‍,മധുര, അലിഗഢ്, ആഗ്ര, മധുര തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്‍റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷമേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തും.
അതേസമയം ജാമിയ വിദ്യാര്‍ത്ഥികളുടെ ഉപരോധസമരം കണക്കിലെടുത്ത് ദില്ലിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപൂർ, ജഫ്രാബാദ്, ചാണക്യ പുരിയിലെ യുപിഭവൻ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ പ്രഖാപിച്ചത്. വെള്ളിയാഴ്ച്ച നമസ്ക്കാരം കണക്കിലെടുത്ത് ജമാ മസ്ജിദിനു ചുറ്റും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജാമിയ വിദ്യാർത്ഥികൾ ദില്ലി ചാണക്യ പുരിയിലെ യുപി ഭവൻ ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്കാണ് ഉപരോധിക്കുക. ഉപരോധത്തിന് ഡിവൈഎഫ്ഐ അഖിലേന്ത്യാ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സമരത്തിന് പൊലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. എന്നാൽ സമരം നടത്തുമെന്നാണ് വിദ്യാർത്ഥികൾ അറിയിക്കുന്നത്.നേരത്തെ പൊലീസ് വിലക്ക് ലംഘിച്ച് വിദ്യാർത്ഥികൾ ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയിരുന്നു.
അതേസമയം പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെ ഉണ്ടായ സംഘർഷത്തിൽ ഉത്തർപ്രദേശില്‍ മരിച്ചവരുടെ എണ്ണം 21 ആയി. കഴുത്തിന് വെടിയേറ്റ് ചികിത്സയിലായിരുന്ന ഫിറോസാബാദ് സ്വദേശി മൊഹമ്മദ് ഹാറൂണ്‍ ഇന്നലെ മരിച്ചതോടെയാണ് മരണസംഖ്യ 21 ആയത്. സംസ്ഥാനത്തെ സംഘർഷവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ യുപി ഡിജിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചെന്ന കേസിൽ ഉത്തർപ്രദേശ് പൊലീസ് 93 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.