വാഹനവുമില്ല രോഗികൾക്ക് സമയത്തിന് ചികിത്സയും കിട്ടുന്നില്ല; ആശുപത്രി നിർമ്മിക്കാൻ ഭൂമി വിട്ടുനൽകി അധ്യാപകൻ
കോതമംഗലം സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്നു സരവനം. തന്റെ അര ഏക്കർ ഭൂമിയാണ് ഇദ്ദേഹം ആശുപത്രി നിർമ്മിക്കാൻ സർക്കാരിന് വിട്ടുനൽകിയത്.
പുതുക്കോട്ട: പ്രാഥമിക ആരോഗ്യ കേന്ദ്രം നിർമ്മിക്കാൻ തന്റെ ഭൂമി വിട്ടു കൊടുത്ത് അധ്യാപകൻ. അലങ്കുഡിക്ക് സമീപമുള്ള ഒരു ഗ്രാമത്തിൽ ആശുപത്രി നിർമ്മിക്കാനാണ് വിരമിച്ച പ്രധാനാധ്യാപകൻ എം സരവനം
ഭൂമി ദാനം ചെയ്തത്. ഇതോടെ 4000ത്തോളം വരുന്ന ഗ്രാമീണരുടെ സ്വപ്നമാണ് പൂവണിയുന്നത്.
സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്നു സരവനം. തന്റെ അര ഏക്കർ ഭൂമിയാണ് ഇദ്ദേഹം ആശുപത്രി നിർമ്മിക്കാൻ സർക്കാരിന് വിട്ടുനൽകിയത്. ഈ ഭൂമിയുടെ വിപണി മൂല്യം ഏകദേശം 15 ലക്ഷം രൂപ വരും.
"ഇത് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, ആശുപത്രിക്കായി ഭൂമി ദാനം ചെയ്യാൻ പഞ്ചായത്ത് അഭ്യർത്ഥിച്ചിരുന്നു. ഇതോടെയാണ് ഭൂമി നൽകാൻ അച്ഛൻ തീരുമാനിച്ചത്. മുമ്പും എന്റെ കുടുംബം ഇത്തരം സൽപ്രവൃത്തികൾ ചെയ്തിട്ടുണ്ട്. എഴുപതുകളിൽ പഞ്ചായത്ത് ഓഫീസ് പണിയാൻ എന്റെ മുത്തച്ഛനാണ് ഭൂമി നൽകിയത്", സരവനത്തിന്റെ മകൻ രാജ പറയുന്നു.
"നമ്മുടേത് ഒരു വിദൂര ഗ്രാമമാണ്, പ്രദേശത്ത് പൊതുഗതാഗതമില്ല. ഗ്രാമത്തിലേക്ക് രാവിലെ ഒരു ബസും വൈകുന്നേരം ഒരു ബസും മാത്രമേയുള്ളൂ. ഗർഭിണികൾക്ക് പോലും സമയത്തിന് ചികിത്സ ലഭ്യമാക്കാൻ പറ്റാത്ത അവസ്ഥയാണ്. അടിയന്തിര സാഹചര്യങ്ങളിൽ ഞങ്ങൾ സ്വകാര്യ വാഹനങ്ങളിൽ കീരമംഗലത്തിലേക്കാണ് പോകുന്നത്" രാജ കൂട്ടിച്ചേർത്തു. ഈ സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ അടുത്തിടെ പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ടുകൾ.