ദുബായിൽ തങ്ങിയതെന്തിന്? അടിയന്തരമായെന്ന് വദ്ര; ടിക്കറ്റ് പരിശോധിച്ചു, വാദം തള്ളി കോടതി, കുരുക്ക് മുറുകും?
ഓഗസ്റ്റില്‍ ബ്രിട്ടണിലേക്കുള്ള യാത്ര ടിക്കറ്റുകള്‍ അടക്കം ക്രമീകരിച്ചത് ദുബായില്‍ താമസിക്കാന്‍ നേരത്തെ പദ്ധതിയുണ്ടെന്ന സൂചനയാണ് നല്‍കുന്നതെന്ന് കോടതി പറഞ്ഞു
ദില്ലി: ബിസിനസുകാരനും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബര്‍ട്ട് വദ്ര ദുബായില്‍ തങ്ങിയതിനുള്ള വിശദീകരണം തള്ളി ദില്ലി കോടതി. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് വിദേശയാത്രക്കിടെ അടിയന്തരമായി ദുബായില്‍ തങ്ങിയെന്നാണ് വദ്രയുടെ വിശദീകരണം. എന്നാൽ യാത്രവിവരങ്ങളടക്കം പരിശോധിച്ച ശേഷമാണ് കോടതി വദ്രയുടെ വിശദീകരണം സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയത്. ഓഗസ്റ്റില്‍ ബ്രിട്ടണിലേക്കുള്ള യാത്ര ടിക്കറ്റുകള്‍ അടക്കം ക്രമീകരിച്ചത് ദുബായില്‍ താമസിക്കാന്‍ നേരത്തെ പദ്ധതിയുണ്ടെന്ന സൂചനയാണ് നല്‍കുന്നതെന്ന് കോടതി പറഞ്ഞു.
രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര കൊച്ചിയിലേക്ക്, വീഡിയോ പങ്കുവച്ച് നടി അന്ന രാജൻ; നടിക്ക് പറയാനുള്ളത്!
റൂസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി നീലോഫർ ആബിദ പെർവീൻ ആണ് വദ്രയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. യു എ ഇ വഴി യുകെയിലേക്കുള്ള യാത്രയ്ക്കിടെ മെഡിക്കൽ അത്യാവശ്യ കാരണങ്ങളാൽ ദുബായിൽ തങ്ങാൻ നിർബന്ധിതനായതാണെന്നാണ് വദ്ര കോടതിയെ അറിയിച്ചത്. വാദം പരിഗണിക്കവെ ഈ അവകാശവാദം അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. 22.08.2022 ന് സമർപ്പിച്ച യാത്രാ വിവരണവും യാത്രാ ടിക്കറ്റിന്‍റെ വിവരങ്ങളും സൂചിപ്പിക്കുന്നത് വദ്ര 25.08.2022 മുതൽ 29.08.2022 വരെ ദുബായിൽ തങ്ങാനും തുടർന്ന് 29.08.2022 ന് ലണ്ടനിലേക്ക് പോകാനും ഉദ്ദേശിച്ചിരുന്നതായി സൂചിപ്പിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ബ്രിട്ടണ്‍ , സ്പെയിൻ , ഇറ്റലി തുടങ്ങിയടങ്ങളിലേക്ക് പോകാൻ വദ്രക്ക് അന്ന് കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ അനുമതിയില്ലാതെ ദുബായിൽ ഇറങ്ങുകയും അവിടെ തങ്ങുകയുമായിരുന്നു വദ്ര. ഇതോടെ ദുബൈയിൽ തങ്ങിയതെന്തിന് എന്ന ചോദ്യം ഉന്നയിച്ച് കോടതി വദ്രക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയായിരുന്നു. കോടതി വാദം തള്ളിയതോടെ ഇനിയെന്ത് എന്നത് കണ്ടറിയണം. കള്ളപ്പണക്കേസില്‍ ഇ ഡിയുടെ അന്വേഷണം വദ്രക്കെതിരെ നടക്കുന്നുണ്ട്. അതിനിടയിലാണ് ബ്രിട്ടണ്‍ , സ്പെയിൻ , ഇറ്റലി തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് പോകാൻ വദ്ര അനുമതി വാങ്ങിയത്. ഈ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനിടയിലാണ് ദുബായിലും വദ്ര തങ്ങിയത്.