രാഹുലിന് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാൻ അധികാരുമുണ്ടോയെന്ന് ജനം ചോദിക്കട്ടെയെന്നും ഹൊസബലേ പറഞ്ഞു

ദില്ലി: രാഹുൽ ഗാന്ധിയുടെ ലണ്ടനിലെ പ്രസംഗത്തിനെതിരെ ആർ എസ് എസ് രംഗത്ത്. പ്രധാന പ്രതിപക്ഷ പാർട്ടിയുടെ നേതാവെന്ന നിലയിൽ രാഹുൽ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും, ആർ എസ് എസ് എന്താണെന്ന യാഥാർത്ഥ്യം എല്ലാവർക്കുമറിയാം എന്നും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു. രാഹുലിന് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാൻ അധികാരുമുണ്ടോയെന്ന് ജനം ചോദിക്കട്ടെയെന്നും ഹൊസബലേ പറഞ്ഞു. ആർ എസ് എസ് ഇന്ത്യന് ജനാധിപത്യം ഹൈജാക്ക് ചെയ്ത് തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമല്ലാതാക്കിയെന്നായിരുന്നു രാഹുലിന്റെ വിമർശനം.

അധ്വാനം, പണം, ചാരിറ്റി, അപവാദം, സിനിമ ഡയലോഗ്, രാഷ്ട്രീയം; സുരേഷ് ഗോപിയെച്ചൊല്ലി ഗോവിന്ദൻ - സുരേന്ദ്രൻ വാക്പോര്

അതേസമയം സ്വവ‍ർഗ വിവാഹം സംബന്ധിച്ച് കേന്ദ്രനിലപാടിനോട് ആർ എസ് എസ് യോജിച്ചു. വിവാഹം എന്നത് കരാറോ ആഘോഷമോ മാത്രമല്ല ഒരു സംസ്കാരമാണെന്നാണ് നിലപാടെന്നും ഹൊസബലേ വ്യക്തമാക്കി. ഭാഷ ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് അൽപായുസ് മാത്രമേയുള്ളൂവെന്നും, തമിഴ്നാട്ടിലടക്കം ഹിന്ദി പഠിക്കുന്നവർ കൂടിവരികയാണെന്നും. 3 ദിവസം നീണ്ട ആർഎസ്എസ് വാർഷിക സമ്മേളനത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഹൊസബലെ അവകാശപ്പെട്ടു.

YouTube video player

അതേസമയം രാഹുല്‍ ഗന്ധിയുടെ ലണ്ടൻ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിഷയം ഇന്നും പാർലമെന്‍റിനെ പ്രക്ഷ്ബുദമാക്കിയിരുന്നു. രാഹുലിനെതിരായ പരാമര്‍ശങ്ങളില്‍ മന്ത്രി പിയൂൽ ഗോയലിനെതിരെ പാർലമെന്‍റിൽ ഇന്ന് കോണ്‍ഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. പ്രധാനമന്ത്രിക്കെതിരെ വിദേശത്ത് നടത്തിയ ആക്ഷേപങ്ങളില്‍ രാഹുല്‍ മാപ്പ് പറഞ്ഞേ തീരൂവെന്ന് ഭരണപക്ഷവും നിലപാട് കടുപ്പിച്ചു. രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ദിനവും ഇതോടെ ഭരണ - പ്രതിപക്ഷ ബഹളത്തില്‍ ലോക് സഭയും രാജ്യസഭയും മുങ്ങുകയായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ മന്ത്രിമാരായ രാജ് നാഥ് സിംഗും, പിയൂഷ് ഗോയലും നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചു. പ്ലക്കാര്‍ഡുമായി ലോക് സഭയുടെ നടുത്തളത്തില്‍ പ്രതിഷേധം നടന്നു.

രാജ്യസഭയില്‍ അംഗമല്ലാത്ത രാഹുലിനെതിരെ രാജ്യദ്രോഹം നടത്തിയെന്നതടക്കം പ്രസ്താവന നടത്തിയ പിയൂഷ് ഗോയിലിനെതിരെ അവകാശ ലംഘനത്തിന് കോണ്‍ഗ്രസ് എം പി ശക്തിസിംഗ് ഗോഹില്‍ നോട്ടീസ് നല്‍കി. പപ്പുവെന്ന് ഭരണകക്ഷി നേതാക്കള്‍ അധിക്ഷേപിച്ചതിനെയും അപലപിച്ചു. എന്നാൽ ഇറ്റാലിയന്‍ പ്രധാനമന്ത്രിയടക്കം മോദിയെ പ്രശംസിച്ചപ്പോഴാണ് അദ്ദേഹത്തെ മോശക്കാരനാക്കാന്‍ വിദേശത്ത് പോയി ഒരു പ്രതിപക്ഷ നേതാവ് ശ്രമിച്ചതെന്ന് രാഹുലിന്‍റെ പേരെടുത്ത് പറയാതെ പിയൂഷ് ഗോയല്‍ വിമര്‍ശനം ആവര്‍ത്തിച്ചു. പ്രതിപക്ഷം ബഹളം വച്ചതോടെ ഇടപെട്ട ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ സഭ നടപടികള്‍ തടസപ്പെടുന്നതിലെ കടുത്ത അതൃപ്തി പരസ്യമാക്കി. രാഹുലിനെതിരായ പരമാര്‍ശങ്ങള്‍ പിന്‍വലിക്കുംവരം സഭാ നടപടികളോട് സഹകരിക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.