ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വീണ്ടും ജെൻസികളുമായി സംവദിക്കും. സ്വാതന്ത്ര്യദിനത്തിൽ നാഗ്പൂരിൽ നടക്കുന്ന പരിപാടിയിൽ വെച്ചാണ് മോഹൻ ഭാഗവത് വിദ്യാർത്ഥികളുമായി സംവദിക്കുക. മുംബൈയിൽ നടന്ന പരിപാടിക്ക് പിന്നാലെയാണ് നാഗ്പൂരിലും പരിപാടി നടക്കുന്നത്.

നാഗ്പൂർ: സ്വാതന്ത്ര്യദിനത്തിൽ ജെൻസികളുമായി സംവദിക്കാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ഒരുങ്ങുന്നു. ഓഗസ്റ്റ് 15ന് നാഗ്പൂരിലെ കസ്തൂർചന്ദ് പാർക്കിൽ നടക്കുന്ന പരിപാടിയിൽവെച്ച് മോഹൻ ഭാഗവത് ജെൻസികളുമായി സംസാരിക്കും. മുംബൈയിൽ ജെൻസികളുമായി നടന്ന സംവാദ പരിപാടിക്ക് പിന്നാലെയാണ് മോഹൻ ഭാഗവത് വീണ്ടും ഇളയ തലമുറയെ കാണാൻ ഒരുങ്ങുന്നത്. ജനാധിപത്യം, ഭരണഘടനാ മൂല്യങ്ങൾ, ഇന്ത്യയുടെ ഭാവി എന്നിവയെക്കുറിച്ചാകും മോഹൻ ഭാഗവത് ജെൻസികളുമായി സംസാരിക്കുക.

കസ്തൂർചന്ദ് പാർക്കിൽ പുതുതായി സ്ഥാപിച്ച 200 അടി ഉയരമുള്ള കൊടിമരത്തിൽ ഭാഗവത് ദേശീയ പതാക ഉയർത്തിയ ശേഷമാകും ജെൻസികളുമായുള്ള സംവാദ പരിപാടി നടക്കുക. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ പങ്ക് എന്നതായിരിക്കും പ്രധാന ചർച്ചാവിഷയം. ലോക്മത്തും നാഗ്പൂർ മുനിസിപ്പൽ കോർപറേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖർ ബാവൻകുലെ, നാഗ്പൂർ മേയർ നീത താക്കറെ, മുനിസിപ്പൽ കമ്മീഷണർ ഡോ. വിപിൻ ഇതങ്കർ തുടങ്ങിയരും ചടങ്ങിൽ പങ്കെടുക്കും.

മുംബൈയിൽ തുടങ്ങിയ യുവജനങ്ങളുമായുള്ള സംവാദത്തിൻ്റെ തുടർച്ചയായാണ്, ആർഎസ്എസിൻ്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് ആറിന് മുംബൈയിൽ നടന്ന പരിപാടിയിലാണ് ഭാഗവത് സമാനമായ രീതിയിൽ യുവതലമുറയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. രാജ്യത്തെ യുവജനങ്ങളുമായി നേരിട്ട് ഒരു സംഭാഷണം തുടങ്ങുകയും അവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കുകയുമാണ് ഈ നീക്കത്തിന് പിന്നിൽ.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്നാലെ ആണ് ആർഎസ്എസ് യുവതലമുറയുമായുള്ള സംവാദ പരിപാടികൾ സജീവമാക്കുന്നതെന്നത് ശ്രദ്ധേയമാണ്. സമാന നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീലുകളിലൂടെ സജീവമായ മോദി, അടുത്തിടെ യുവാക്കളെ അണിനിരത്തി ലഹരിക്കെതിരെ രാജ്യവ്യാപക പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. കോക്റോച്ച് ജനത പാർട്ടി (സിജെപി) സമരത്തിലെ യുവശക്തി തിരിച്ചറിഞ്ഞാണ് ബിജെപിയും ആർഎസ്എസും യുവാക്കളുമായി അടുക്കാൻ പുതുവഴികൾ തേടുന്നത്.