Asianet News Exclusive: 'കാനഡയുമായി നല്ല ബന്ധം', ഖാലിസ്ഥാനി നീക്കങ്ങളെ പിന്തുണക്കുന്നത് ശരിയല്ലെന്ന് ജയശങ്കർ
'ലോകത്തില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു ദശാബ്ദത്തിന്റെ പഴക്കമുണ്ട്. ആഗോളവത്കരണത്തിന്റെ അസമത്വങ്ങളാണ് അതിന് വഴി തെളിച്ചത്.'

തിരുവനന്തപുരം: കാനഡയിലെ ഖാലിസ്ഥാനി നീക്കങ്ങളെ പിന്തുണക്കുന്നത് ശരിയല്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഏഷ്യാനെറ്റ് ന്യൂസിനായി വിദേശകാര്യ വിദഗ്ദന്‍ ടിപി ശ്രീനിവാസന്‍ നടത്തിയ അഭിമുഖത്തിലാണ് എസ് ജയശങ്കര്‍ കാനഡയില്‍ വളരുന്ന ഖാലിസ്ഥാനി പ്രവര്‍ത്തനങ്ങളെ കുറിച്ച് പറഞ്ഞത്. ''കാനഡയുമായി നമ്മള്‍ നല്ല ബന്ധമാണ്. പക്ഷെ അത്തരം നീക്കങ്ങളെ പിന്തുണക്കുന്നത് ശരിയല്ല. ജനാധിപത്യരാജ്യങ്ങള്‍ ലോകത്തോട് പുലര്‍ത്തേണ്ട ചില ചുമതലകളുണ്ട്. ഇത്തരം ശക്തികള്‍ രാജ്യത്തിന് നല്ലതല്ല. ഇന്ന് കാനഡയാണെങ്കില്‍ നാളെ മറ്റാരെങ്കിലും.''-ജയശങ്കര്‍ പറഞ്ഞു.
ജി 20യില്‍ ചൈനീസ് പ്രസിഡന്റിന്റെ അസാന്നിധ്യത്തെ കുറിച്ച് ഉയര്‍ന്നത് ഊഹാപോഹങ്ങളാണെന്നും എസ് ജയശങ്കര്‍ പറഞ്ഞു. ''ലോകത്തില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു ദശാബ്ദത്തിന്റെ പഴക്കമുണ്ട്. ആഗോളവത്കരണത്തിന്റെ അസമത്വങ്ങളാണ് അതിന് വഴി തെളിച്ചത്. ഇരുപത് വര്‍ഷത്തിന്റെ നിരാശയും പകയും പുതിയ ധ്രൂവീകരണങ്ങള്‍ക്ക് പിന്നിലുണ്ട്. ഇതിന് പിന്നാലെയാണ് കോവിഡിന്റെ വരവ്. ശേഷം ഉക്രൈന്‍ പ്രശ്‌നവും ആരംഭിച്ചതോടെ സ്ഥിതി രൂക്ഷമായി. പല രാജ്യങ്ങള്‍ക്കും മുന്നില്‍ ഇന്ത്യ ഒരു സാധ്യതയായി. വില കുറഞ്ഞ ഉത്പന്നങ്ങള്‍ കൊണ്ട് പല രാജ്യങ്ങളും നിറഞ്ഞു. ഉത്പന്നങ്ങളെ കൊണ്ട് ഏഷ്യന്‍ രാജ്യങ്ങളെ നിറക്കുന്നത് ഇന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അല്ല. പടിഞ്ഞാറാന്‍ രാജ്യങ്ങളാണ് പ്രശ്‌നമെന്ന പഴയ സങ്കല്‍പ്പം മാറണം.'' എസ് ജയശങ്കര്‍ പറഞ്ഞു.
''ലോകവും സാഹചര്യങ്ങളും കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. നമ്മളാരുടെയും തലവാന്‍മാരാകാന്‍ ശ്രമിച്ചിട്ടില്ല. ശബ്ദമാവുകയാണ് ചെയ്തത്. ഇന്ന് വിശ്വകര്‍മ്മ ദിനമാണ്. ആ വിഭാഗം വെല്ലുവിളികള്‍ നേരിടുന്നു. അത് പടിഞ്ഞാറന്‍ രാജ്യങ്ങളെ കൊണ്ടല്ലല്ലോ. 80കളിലെയും 90കളുടെയും സിന്‍ഡ്രം മാറേണ്ടിയിരിക്കുന്നു. ഗ്ലോബലൈസേഷന് ശേഷം ഉത്പാദനം പ്രതിസന്ധികളെ നേരിട്ടു. അത് രാജ്യങ്ങളെയും ബാധിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളിലൊക്കെയുള്ള യാത്രയില്‍ ആ രാജ്യത്തെ മനുഷ്യര്‍ ചന്ദ്രയാന്റെ പേരില്‍ അഭിമാനം കൊള്ളുന്നത് കാണാം. ഇന്ത്യയുടെ പുരോഗതി അവര്‍ കാണുന്നു. നമുക്കും വളരാമെന്ന സന്ദേശം ഇന്ത്യ അവരിലേക്ക് കൈമാറുന്നു.''-എസ് ജയശങ്കര്‍ അഭിമുഖത്തില്‍ പറഞ്ഞു.