എല്ലാകാലവും ഇന്ത്യ ശ്രീലങ്കയെ സഹായിച്ചിട്ടുണ്ടെന്നും എസ് ജയശങ്കര്‍ പറഞ്ഞു.  

തിരുവനന്തപുരം: ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടപെടില്ല. എന്നാല്‍ മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും. ഭക്ഷണ സാമാഗ്രികള്‍, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുന്നതിലടക്കം ആലോനകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ തവണ മൂന്ന് ബില്യണ്‍ ഡോളറിന്‍റെ സഹായം ശ്രീലങ്കയ്ക്ക് നല്‍കിയിരുന്നു. ശ്രീലങ്കയുമായി ഇന്ത്യക്കുള്ളത് നല്ല ബന്ധമാണെന്നും, അത് അങ്ങനെ തന്നെ തുടരുമെന്നും വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കര്‍ വ്യക്തമാക്കി. 

അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്നാട്, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിരീക്ഷണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതിസന്ധിയില്ലെന്നാണ് തീര സംരക്ഷണ സേനയുടേതടക്കം റിപ്പോര്‍ട്ടുള്ളത്. അതേസമയം സ്ഥിതിഗതികള്‍ വഷളാകുന്നത് ഇന്ത്യയേയും സമ്മര്‍ദ്ദത്തിലാക്കും. സാമ്പത്തിക സഹായ ശക്തിയായി ചൈന എത്താനുള്ള സാധ്യതയും, ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില വിമത ശക്തികള്‍ക്ക് ആയുധം നല്‍കി ഇന്ത്യക്കെതിരെ തിരിക്കാന്‍ വിദേശ ശക്തികള്‍ ഇടപെടുമോയെന്നും വിദേശകാര്യ മന്ത്രാലയവും, സുരക്ഷാ ഏജന്‍സികളും നിരീക്ഷിച്ച് വരികയാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ വന്‍ ജനകീയപ്രക്ഷോഭമാണ് നടക്കുന്നത്. 24 മണിക്കൂർ കഴിഞ്ഞിട്ടും പിരിഞ്ഞുപോകാൻ തയ്യാറാവാതെ രണ്ടര ലക്ഷത്തോളം പ്രക്ഷോഭകർ കൊളംബോയിൽ തുടരുകയാണ്. രാജിക്ക് പ്രസിഡന്‍റ് മഹിന്ദ രജപക്സെ തയ്യാറായ സാഹചര്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാതെ പിരിഞ്ഞ് പോകണമെന്ന് സമരക്കാരോട് സംയുക്ത സൈനിക മേധാവി ജനറല്‍ ഷാവേന്ദ്ര ഡിസിൽവ ആവശ്യപ്പെട്ടു. ഗോത്തബയ രജപക്‌സെയുടെ വസതിയിൽ നിന്ന് പ്രക്ഷോഭകർ ലക്ഷക്കണക്കിന് രൂപയുടെ കറൻസി ശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇത് സമരക്കാർ പൊലീസിന് കൈമാറിയതായി ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ പ്രക്ഷോഭകർക്ക് നേരെ സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ വെടിവെപ്പിന്‍റെയും മര്‍ദ്ദനത്തിന്‍റെയും കൂടുതൽ ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നു.