Asianet News MalayalamAsianet News Malayalam

അനധികൃത ഖനനം തടയാൻ സ്വയം തീകൊളുത്തി; രാജസ്ഥാനിൽ സന്യാസി ഗുരുതരാവസ്ഥയിൽ

വിജയ് ദാസ് എന്ന സന്യാസിക്ക് എൺപത് ശതമാനം പൊള്ളലേറ്റതായി ആശുപത്രി അധികൃതർ, പ്രദേശത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചു

Sadhu Sets himself afire In Rajasthans Bharatpur
Author
Jaipur, First Published Jul 21, 2022, 10:47 AM IST

ജയ്പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ അനധികൃത ഖനനത്തിന് എതിരെ സമരം ചെയ്യുന്ന സന്യാസി സ്വയം തീകൊളുത്തി. വിജയ് ദാസ് എന്ന സന്യാസിയാണ് അനധികൃത കല്ലെടുപ്പിനെതിരായുള്ള പ്രതിഷേധത്തിനിടെ സ്വയം തീകൊളുത്തിയത്. എൺപത് ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തെ ജയ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലെടുപ്പിനെതിരെ പ്രതിഷേധം നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് അൽപം മാറി നിന്നിരുന്ന വിജയ് ദാസ് സ്വന്തം ശരീരത്തിൽ തീ കൊളുത്തിയത്. ഉടൻ പൊലീസുകാർ ഓടിയെത്ത് ബ്ലാങ്കറ്റും മറ്റും ഉപയോഗിച്ച് തീ കെടുത്തി. ഉടനെ ഭരത്പൂരിലെ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ എത്തിച്ചെങ്കിലും ആരോഗ്യ നില മോശമായതിനെ തുടർന്ന് ജയ്പൂരിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഭരത്പൂർ ജില്ലയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. ഭരത്പൂരിലെ പഹാരി, കാമൻ, നഗർ, സിക്രി എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചത്. 

ഭര്തപൂരിലെ അനധികൃത ഖനനത്തിനെതിരെ കഴിഞ്ഞ കുറച്ച് ദിവസമായി സന്യാസിമാർ സമരത്തിലാണ്. നാരായൺ ദാസ് എന്ന സന്യാസി കഴിഞ്ഞ ദിവസം മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അനധികൃത ഖനനം തടയാൻ നടപടി എടുക്കാതെ താഴേക്ക് ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് അപ്രതീക്ഷിതമായി വിജയ് ദാസ് സ്വയം തീ കൊളുത്തിയത്. വിജയ് ദാസിനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മൊബൈൽ ടവറിന് മുകളിൽ കയറിയിരുന്ന സന്യാസി താഴേക്ക് ഇറങ്ങി വന്നിട്ടുണ്ട്. ഇദ്ദേഹം ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ തുടങ്ങിയതായി പൊലീസ് അറിയിച്ചു. 

ഭര്തപൂരിലെ ഇരട്ടമലകളായ കങ്കാചൽ, ആദിബദ്രി എന്നിവിടങ്ങളിലെ ഖനനത്തിനെതിരെയാണ് ശ്രീകൃഷ്ണ വിശ്വാസികളായ സന്യാസിമാരുടെയും പ്രദേശവാസികളുടെയും സമരം. പ്രദേശത്തിന് പൗരാണിക പ്രാധാന്യം ഉണ്ടെന്നും ഈ സാഹചര്യത്തിൽ ഖനനം അനുവദിക്കാനാകില്ലെന്നുമാണ് അവരുടെ നിലപാട്. അദ്ദേഹം ഖനനം നിയമപരമാണെന്നും പ്രതിഷേധം ഉയർ‍ന്ന സാഹചര്യത്തിൽ ഖനനം നിർത്തിവയ്ക്കുന്നത് ആലോചിക്കാമെന്നുമാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. 

 

Follow Us:
Download App:
  • android
  • ios