കടുപ്പിച്ച് കിസാൻ മോർച്ച; 18 ഇടങ്ങളിൽ മഹാപഞ്ചായത്ത്, കർണാലിൽ അനുമതി നിഷേധിച്ചു
അതേസമയം കർഷരെ പിന്തുണച്ചുള്ള വരുൺ ഗാന്ധിയുടെ പ്രസ്താവനയിൽ ബിജെപിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
ദില്ലി: മുസഫർനഗറിലെ മഹാപഞ്ചായത്തിന് പിന്നാലെ മൂന്നാംഘട്ട സമരം കടുപ്പിച്ച് കിസാൻ മോർച്ച. യുപിയിൽ ഉൾപ്പടെ 18 ഇടങ്ങളിൽ മഹാപഞ്ചായത്ത് നടത്തും. മഹാപഞ്ചായത്തുകൾ വഴി ബിജെപിക്കെതിരെ പ്രചാരണമാണ് കർഷക സംഘടനകൾ ലക്ഷ്യമിടുന്നത്. യുപിയിലെ ഗ്രാമങ്ങൾ തോറും ബിജെപിക്കെതിരായ പ്രചാരണം. കൂടാതെ ജില്ലകൾ കേന്ദ്രീകരിച്ച് കിസാൻ മോർച്ചയുടെ സമിതികൾ. അടുത്ത മാസം ലക്നൌവിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം എന്നിവയാണ് കർഷക സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനോടൊപ്പമാണ് 18 ഇടങ്ങളിൽ മഹാപഞ്ചായത്തുകൾ നടത്തുക. ഇതുവഴി കൂടുതലാളുകളെ എത്തിച്ച് ബിജെപിക്ക് തെരഞ്ഞെടുപ്പിൽ പ്രതിസന്ധി സൃഷ്ടിക്കാനാണ് ലക്ഷ്യം. ഇതിനിടെ കർണാലിൽ കർഷകർ പ്രഖ്യാപിച്ച മഹാപഞ്ചായത്തിന് സർക്കാർ അനുമതി നിഷേധിച്ചു. യാതൊരു തരത്തിലുള്ള കൂട്ടായ്മകൾക്കും അനുമതിയില്ലെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ മഹാപഞ്ചായത്തുമായി മുന്നോട്ടു പോകുമെന്നാണ് കിസാൻ മോർച്ചയുടെ പ്രഖ്യാപനം.
അതേസമയം കർഷരെ പിന്തുണച്ചുള്ള വരുൺ ഗാന്ധിയുടെ പ്രസ്താവനയിൽ ബിജെപിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. നിയമങ്ങൾ കർഷകരുടെ ക്ഷേമത്തിനായി നടപ്പാക്കുന്നതാണെന്നും സമരക്കാർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന വാദവും ബിജെപി മുന്നോട്ടു വെക്കുന്നതിനിടെ ഇത്തരം പ്രസ്താവനകൾ പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് ഒരു വിഭാഗം പറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.