കേന്ദ്ര മന്ത്രിസഭയോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാർക്ക് നിർദ്ദേശം നൽകിയത്. അതേസമയം ഹിമാചല്‍ , ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കായി വ്യവസായ വികസന പദ്ധതിയുടെ കീഴില്‍ 1164 കോടി രൂപയുടെ അധിക ഫണ്ടും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

ദില്ലി: ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ വിവാദത്തിൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കനത്ത മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരോട് പറഞ്ഞു. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭയോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാർക്ക് നിർദ്ദേശം നൽകിയത്. അതേസമയം ഹിമാചല്‍ , ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കായി വ്യവസായ വികസന പദ്ധതിയുടെ കീഴില്‍ 1164 കോടി രൂപയുടെ അധിക ഫണ്ടും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. കേന്ദമന്ത്രിസഭ യോഗത്തിന്റെ തീരുമാനങ്ങൾ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് അറിയിച്ചത്. രാജ്യത്തിന് മെച്ചപ്പെട്ട  ഊർജ്ജ സംരക്ഷണ  സംവിധാനം  തയ്യാറാക്കുന്നുവെന്നും അനുരാഗ് ഠാക്കൂർ അറിയിച്ചു. പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കാൻ സർക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി ബാറ്ററി ഊ‍ർജ സംരക്ഷണ സംവിധാനത്തിനായി  3760 കോടി ഗ്രാന്‍റും കേന്ദ്ര മന്ത്രസഭ അംഗീകരിച്ചു. 2030-31 ഓടെ നാലായിരം മെഗാവാട്ട് വൈദ്യൂതി ഉദ്പാദിപ്പിക്കാൻ കഴിയുമെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു.

അതേ സമയം, ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ 'ഇന്ത്യ'യിലും ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്. മമതയടക്കം നേതാക്കൾ ഉദയനിധിയെ തള്ളിയപ്പോൾ, വിഷയം വിവാദമാക്കുന്നത് ബിജെപിയെന്ന ആരോപണമാണ് സമാജ് വാദി പാ‍ര്‍ട്ടി ഉയ‍ര്‍ത്തിയത്. വിഷയം ദേശീയ തലത്തിൽ ച‍ര്‍ച്ചയായതോടെയാണ് ഉദയനിധി സ്റ്റാലിനെ തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയടക്കം രംഗത്തെത്തിയത്. ഓരോ മത വിഭാഗത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളില്‍ ഇടപെടരുതെന്നുമായിരുന്നു വിവാദത്തിൽ മമതയുടെ പ്രതികരണം. 

Read More: വാക്കുകള്‍ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോ​ഗം ചെയ്യുന്നു: ഉദയനിധിയെ പിന്തുണച്ച് പാ രഞ്ജിത്ത്

ഉദയനിധിയുടെ പരാമർശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് 'ഇന്ത്യ' മുന്നണിയുടെ ഭാഗമായ ശിവസേന ഉദ്ദവ് വിഭാഗവും രംഗത്തെത്തി. സനാതന ധർമ്മത്തെ അപമാനിക്കും വിധമുള്ള പരാമർശങ്ങൾ അജ്ഞത മൂലമെന്നാണ് ശിവസേന ഉദ്ദവ് വിഭാഗം അഭിപ്രായപ്പെട്ടത്. രാജ്യത്തിന്‍റെ അടിസ്ഥാനം സനാതന ധർമ്മവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്