ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി പരിതോഷികം നൽകുമെന്ന് പരമഹംസ ആചാര്യ പ്രസ്താവിച്ചു. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവെച്ചു. 

ചെന്നൈ : സനാതന ധര്‍മ്മ പരാമര്‍ശത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ പ്രകോപനപരമായ ആഹ്വാനവുമായി അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി പരിതോഷികം നൽകുമെന്ന് പരമഹംസ ആചാര്യ പ്രസ്താവിച്ചു. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവെച്ചു. 

ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദത്തിലായ പരാമര്‍ശം. "ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമർശം. ജാതിവെറിക്ക് ഇരയായ രോഹിത് വെമുലയുടെ അമ്മയെ ഉള്‍പ്പെടെ വേദിയിലിരുത്തിയായിരുന്നു ഉദയനിധിയുടെ പരാമർശം. 

ഉദയനിധിയുടെ സനാതന ധർമ്മ പരാമർശം: 'ഇന്ത്യ'യിലും എതിർപ്പ്, പരസ്യ വിമർശനവുമായി ഉദ്ദവ് വിഭാഗം; കടുപ്പിച്ച് ബിജെപി

സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യപ്പെടേണ്ടതെന്ന ഉയനിധി സ്റ്റാലിന്‍റെ പരാമര്‍ശം സാമുദായിക സംഘര്‍ഷവും മതസ്പര്‍ധയും ലക്ഷ്യം വച്ചെന്ന ആരോപണമാണ് ബിജെപിയും തീവ്രഹിന്ദുത്വ സംഘടനകളും ഉയർത്തുന്നത്. പരാമർശത്തിൽ, മന്ത്രി ഉദയനിധിസ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ബിജെപി ഗവര്‍ണറെ സമീപിച്ചു. എക്സ് പ്ലാറ്റ്ഫോമിൽ ആർഎസ്എസ് അനുകൂല അഭിഭാഷക സംഘടന പങ്കുവച്ച കത്തിന്‍റെ പകര്‍പ്പിന് താഴെ ചിരിക്കുന്ന ഇമോജി ഉദയനിധി മറുപടിയായി നൽകി പരിഹസിച്ചതും ബിജെപിയെ ചൊടിപ്പിച്ചു.