നേതൃ സ്ഥാനത്ത് രാഹുലില്ലെങ്കില്‍ കോണ്‍ഗ്രസ് നശിക്കുമെന്ന് ശിവസേന നേതാവ്
കോണ്‍ഗ്രസ് പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണെന്നും അത് മാറിയാല്‍ വലിയൊരു പാര്‍ട്ടിയായി കോണ്‍ഗ്രസിന് മാറാന്‍ സാധിക്കുമെന്നും റാവത്ത് പറഞ്ഞു.
മുംബൈ: കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കുന്നതില്‍ നിന്നും രാഹുലിനെ തടയുന്നത് പാര്‍ട്ടിയുടെ നാശത്തിന് കാരണമാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പൂർണ്ണ ശക്തിയോടെ കിടപിടക്കാന്‍ കഴിയുന്ന ഒരു നേതാവ് കോൺഗ്രസിന് ഇല്ലെന്നും സഞ്ജയ് റാവത്ത് ശിവസേന മുഖപത്രമായ സാമ്‌നയില്‍ പറഞ്ഞു.
പാര്‍ട്ടിയുടെ നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ആരാണ് ഈ നേതാക്കളെ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കുന്നതെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. “രാഹുൽ ഗാന്ധിയെ തടയാനുള്ള പ്രവർത്തനം പാർട്ടിയെ നശിപ്പിക്കുന്നതിൽ നിർണായകമാകും.അത് പാര്‍ട്ടിയുടെ വംശനാശത്തിനും കാരണമാകും“,റാവത്ത് പറയുന്നു.
കോണ്‍ഗ്രസ് പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണെന്നും അത് മാറിയാല്‍ വലിയൊരു പാര്‍ട്ടിയായി കോണ്‍ഗ്രസിന് മാറാന്‍ സാധിക്കുമെന്നും റാവത്ത് പറഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി എന്‍ ഗാഡ്ഗില്‍ പാര്‍ട്ടിയെ ഒരിക്കലും മരിക്കാത്ത ഒരു പ്രായം ചെന്ന സ്ത്രീ എന്നാണ് വിശേഷിപ്പിച്ചതെന്നും ആ സ്ത്രീയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി തീരുമാനിക്കണമെന്നും റാവത്ത് പറയുന്നു.
രാജ്യത്തിന് ശക്തമായ ഒരു പ്രതിപക്ഷം വേണമെന്നും കോണ്‍ഗ്രസ് അനുകൂലമായ മാറ്റങ്ങള്‍ സ്വീകരിക്കണമെന്നും നേരത്തെ സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. നിലവിൽ ശക്തമായ പ്രതിപക്ഷമാകാൻ കരുത്തുള്ള പാർട്ടിയാണ് കോൺഗ്രസ്. ഇപ്പോള്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികള്‍ തീര്‍പ്പാക്കി തിരിച്ചുവരണമെന്നും രാഹുൽ ഗാന്ധി മാത്രമാണ് പ്രതീക്ഷയെന്നും സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.