ഇന്ത്യ ഒരിക്കലും ഒരു വിദേശ രാജ്യത്തിന്‍റെ മധ്യസ്ഥത ആവശ്യപ്പെടില്ലെന്ന തരൂരിന്‍റെ പ്രതികരണവും കോണ്‍ഗ്രസിന്‍റെ ഉത്തരം മുട്ടിച്ചിരിക്കുകയാണ്

ദില്ലി:ഇന്ത്യ പാക് സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിനെ നിരന്തരം വെട്ടിലാക്കി ശശി തരൂര്‍ എംപി. മൂന്നാം കക്ഷിയുടെ ഇടപെടല്‍ കൊണ്ടല്ല പാകിസ്ഥാന്‍ കാല് പിടിച്ചതു കൊണ്ടാണ് വെടിനിര്‍ത്തലിന് ധാരണയായതെന്ന മേോദിയുടെ വാദത്തെ തരൂര്‍ പിന്തുണച്ചു. 1971ലെ ഇന്ദിര ഗാന്ധിയുടെ യുദ്ധ വിജയത്തോട് ഓപ്പറേഷന്‍ സിന്ദൂറിനെ താരതമ്യപ്പെടുത്തിയുള്ള കോണ്‍ഗ്രസിന്‍റെ അവകാശവാദങ്ങളെയും തരൂര്‍ നിഷ്പ്രഭമാക്കിയിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറിനെ പരോക്ഷമായി ചോദ്യം ചെയ്ത്, ഇന്ദിരഗാന്ധിയായിരുന്നു ഇപ്പോഴെങ്കിലെന്ന ചര്‍ച്ച കോണ്‍ഗ്രസ് സജീവമാക്കിയ ഘട്ടത്തിലാണ് , ആ ചര്‍ച്ചക്ക് തരൂര്‍ ആദ്യ കത്തി വച്ചത്. 1971ലെ സാഹചര്യമല്ല ഇപ്പോഴെന്നും പാകിസ്ഥാന്‍റെ ആയുധ ശേഖരം, സാങ്കേതിക വിദ്യ,നാശ നഷ്ടങ്ങളുണ്ടാക്കാനുള്ള ശേഷി ഇതെല്ലാം മാറിക്കഴിഞ്ഞെന്നും തരൂര്‍ നേതൃത്വത്തെ തിരുത്തി. പഹല്‍ഗാമില്‍ കേന്ദ്രത്തിന് ഇന്‍റലിജന്‍സ് വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തെ തള്ളി ഏത് രാജ്യത്തിനും രഹസ്യാന്വേഷണ വീഴ്തയുണ്ടാകാമെന്ന തരൂരിന്‍റെ പ്രസ്താവനയും നേതൃത്വത്തെ വെട്ടിലാക്കി.

വെടിനിര്‍ത്തലില്‍ ട്രംപിന്‍റെ അവകാശവാദങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെ വീണ്ടും വരിഞ്‍ഞുമുറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ട്രംപ് വെറുതെ ക്രെഡിറ്റ് എടുക്കയാണെന്ന് തരൂര്‍ പറഞ്ഞ് വച്ചത്. ഇന്ത്യ ഒരിക്കലും ഒരു വിദേശ രാജ്യത്തിന്‍റെ മധ്യസ്ഥത ആവശ്യപ്പെടില്ലെന്നും ക്രെഡിറ്റ് ആരും ആഗ്രഹിച്ച് പോകുന്നത് സ്വാഭാവികമാണെന്നുമുള്ള തരൂരിന്‍റെ പ്രതികരണവും കോണ്‍ഗ്രസിന്‍റെ ഉത്തരം മുട്ടിച്ചിരിക്കുകയാണ്. തരൂരിന്‍റെ നിലപാട് ബിജെപിക്ക് വലിയ പിന്തുണയാകുകയാണ്. സാമൂഹ്യമാധ്യമങ്ങലിടക്കം കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് തരൂരിന്‍റെ നിലപാട് ബിജെപി നേതാക്കള്‍ ആഘോഷിക്കുകയാണ്.

കഴിഞ്ഞ കുറെ നാളുകളായി കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്നതാണ് തരൂരിന്‍റെ നിലപാട്. രാജ്യ താല്‍പര്യം മാത്രമാണ് തന്‍റെ മുന്‍ഗണനയെന്ന നിലപാട് തരൂര്‍ ആവര്‍ത്തിക്കുമ്പോള്‍ നേതൃത്വത്തിന് ഒന്നും ചെയ്യാനാവുന്നില്ല. എതിര്‍വഴിയിലൂടെ നീങ്ങുന്ന തരൂരിന്‍റെ നിലപാട് രാഷ്ട്രീയ മാറ്റത്തിന്‍റെ സൂചനയാണോയെന്ന ചര്‍ച്ചയും സജീവമാക്കുന്നുണ്ട്.