അതിഥി തൊഴിലാളികൾക്ക് മിനിമം വേതനം: ഹർജി നൽകിയവരെ വിമർശിച്ച് കേന്ദ്ര സർക്കാർ
കളങ്കമില്ലാത്ത മനുഷ്യർ ജനങ്ങളെ സഹായിക്കുകയാണ്. എസി മുറിയിലിരുന്ന് പൊതുതാത്പര്യ ഹർജികൾ നൽകിയത് കൊണ്ട് പ്രശ്നം പരിഹരിക്കാനാവില്ല
ദില്ലി: അതിഥി തൊഴിലാളികൾക്ക് മിനിമം ശമ്പളം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നൽകിയവരെ വിമർശിച്ച് കേന്ദ്ര സർക്കാർ. എസി മുറിയിലിരുന്ന് പൊതുതാല്പര്യ ഹർജികൾ നൽകിയത് കൊണ്ട് പ്രശ്നങ്ങൾ തീരില്ലെന്നും പൊതുതാല്പര്യ ഹർജികൾ നൽകുന്ന കടകൾ അടക്കണമെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ പറഞ്ഞു.
കളങ്കമില്ലാത്ത മനുഷ്യർ ജനങ്ങളെ സഹായിക്കുകയാണ്. എസി മുറിയിലിരുന്ന് പൊതുതാത്പര്യ ഹർജികൾ നൽകിയത് കൊണ്ട് പ്രശ്നം പരിഹരിക്കാനാവില്ല. ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഏപ്രിൽ ഏഴിന് ഉള്ളിൽ മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർഷ് മന്തർ, അഞ്ജലി ഭരദ്വാജ് എന്നിവരുടെ ഹർജികളിലാണ് സുപ്രീം കോടതിയുടെ നടപടി.
കുടിയേറ്റ തൊഴിലാളികളെ സഹായിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നുണ്ടെനന് തുഷാർമേത്ത കോടതിയിൽ വാദിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ഇപ്പോഴത്തെ അവസ്ഥയിൽ ആശങ്ക ഉണ്ടെന്ന് കോടതി പറഞ്ഞു. പ്രകാശ് ഭൂഷണാണ് വാദിഭാഗത്തിന് വേണ്ടി ഹാജരായത്. ജസ്റ്റിസുമാരായ നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.