1991 ജൂൺ 11നാണ് പേരറിവാളൻ അറസ്റ്റിലായത്. 26 വർഷത്തെ ജയിൽവാസത്തിന് ശേഷം 2017 ജനുവരി 24നാണ് ആദ്യമായി പരോൾ അനുവദിച്ചത്.

ചെന്നൈ: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധിച്ച കേസിലെ പ്രതി എ.ജി.പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിൽ 32 വർഷമായി ജയിൽശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളൻ. 32 കൊല്ലത്തെ തടവും നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം. കേന്ദ്രസ‍ർക്കാ‍‍ർ എതിർത്തെങ്കിലും ജസ്റ്റിസ് എൽ.നാഗേശ്വര റാവു, ജസ്റ്റിസ് ബി.എൽ.ഗവായ് എന്നിവരടങ്ങുന്ന ബഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു.

1991 ജൂൺ 11നാണ് പേരറിവാളൻ അറസ്റ്റിലായത്. 26 വർഷത്തെ ജയിൽവാസത്തിന് ശേഷം 2017 ജനുവരി 24നാണ് ആദ്യമായി പരോൾ അനുവദിച്ചത്. പിന്നീട് എട്ടുതവണ പേരറിവാളന് പരോൾ അനുവദിച്ചിരുന്നു. കഴിഞ്ഞ മാസം പരോളിൽ ഇറങ്ങിയതിന് ശേഷം ഹൈക്കോടതി പരോൾ കാലാവധി നീട്ടി നൽകി. ജയിൽമോചനത്തിനായി ഗവർണർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് പേരറിവാളൻ. ഇക്കാര്യത്തിൽ ഗവർണർ ഇനിയും തീരുമാനം എടുത്തിട്ടില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി ജയിലിൽ കഴിയുന്ന കേസിലെ മൂന്ന് പ്രതികളേയും വിട്ടയക്കണമെന്നാണ് തമിഴ്നാട് സർക്കാരിന്‍റെ നിലപാട്.