രാഷ്ട്രീയ പാർട്ടികളെ വിവരാവകാശ നിയമപരിധിയിൽ കൊണ്ടുവരണമെന്ന് ഹർജി
രാഷ്ട്രീയ പാർട്ടികൾക്കു ലഭിക്കുന്ന സംഭാവനകളെല്ലാം തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കുന്നത് പൊതുസ്വഭാവത്തെ കാണിക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു
ദില്ലി: രാജ്യത്തെ എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് ഹർജി. സുപ്രീം കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ബിജെപി നേതാവ് അശ്വനി ഉപാധ്യായയാണ് ഹർജിക്ക് പിന്നിൽ.
ജനപ്രാതിനിധ്യനിയമം 29സി വകുപ്പ് അനുസരിച്ചു രാഷ്ട്രീയ പാർട്ടികൾക്കു ലഭിക്കുന്ന സംഭാവനകളെല്ലാം തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കേണ്ടതുണ്ടെന്നും ഇത് അവയുടെ പൊതുസ്വഭാവത്തെ കാണിക്കുന്നതായും ഹർജിയിൽ പറയുന്നു.
രാഷ്ട്രീയ പാർട്ടികൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്ഥലം അനുവദിക്കുന്നുണ്ട്. ദൂരദർശനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമയം അനുവദിക്കുന്നുണ്ട്. പൊതുഖജനാവിൽ നിന്നു രാഷ്ട്രീയ പാർട്ടികൾക്കായി കോടിക്കണക്കിനു രൂപയാണ് ഇത്തരത്തിൽ ചിലവഴിക്കുന്നത്. അതിനാൽ രാഷ്ട്രീയ പാർട്ടികൾ വിവരാവകാശ നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.