അയോധ്യ വിധി: ചില സംസ്ഥാനങ്ങളിൽ നിരോധനാജ്ഞയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും
ഉത്തർപ്രദേശിലും ജമ്മു കാശ്മീരിലും ഗോവയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്, നാലുപേരിൽ കൂടുതൽ സംഘം ചേരുന്നത് കർശനമായി വിലക്കിയിരിക്കുന്നു.
ദില്ലി: അയോധ്യ കേസിൽ സുപ്രധാന വിധി പ്രസ്താവിക്കുന്ന സാഹചര്യത്തിൽ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ജമ്മു കാശ്മീർ, കർണാടക, ദില്ലി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. സുരക്ഷയെ മുൻനിർത്തി ഉത്തർപ്രദേശിലെ സ്കൂളുകൾക്കും കോളേജുകൾക്കും ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ അവധി നൽകിയിരിക്കുകയാണ്. കർണാടക ജമ്മു കാശ്മീർ, മധ്യപ്രേദേശ് എന്നിവിടങ്ങളിലെ സ്കൂളുകൾ ഇന്ന് അടയ്ക്കും. ദില്ലിയിൽ സർക്കാർ സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകൾക്കും അവധി നൽകിയിരിക്കുകയാണ്.
ഉത്തർപ്രദേശിലും ജമ്മു കാശ്മീരിലും ഗോവയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്, നാലുപേരിൽ കൂടുതൽ സംഘം ചേരുന്നത് കർശനമായി വിലക്കിയിരിക്കുന്നു. മധ്യപ്രദേശിലും ഭോപ്പാലിലും ബംഗളൂരുവിലും നിരോധനാജ്ഞ നിലവിലുണ്ട്. സുരക്ഷാസജ്ജീകരണങ്ങളെ മുൻനിർത്തി ജമ്മു കാശ്മീരിൽ പരീക്ഷകൾ എല്ലാം മാറ്റി വച്ചു. കൂടാതെ മദ്യ വിൽപനയ്ക്ക് കർശനമായ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പടക്കം പൊട്ടിക്കാൻ പാടില്ലെന്നും പൊലീസ് നിർദ്ദശമുണ്ട്. ഹൈദരാബാദിൽ സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിനും സമാധാനവും നിയമവും നടപ്പിൽ വരുത്താനും വേണ്ട എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുള്ളതായി സിറ്റി പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ ഉറപ്പു നൽകി.