രാഹുൽ ഗാന്ധിയുടെ സുരക്ഷ കുറച്ചേക്കില്ല, സിആർപിഎഫ് അവലോകനം ചെയ്യും
ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയാൻ കഴിഞ്ഞ ദിവസം രാഹുലിന് നോട്ടീസ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവലോകനം
ദില്ലി : ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതിയും ഒഴിയാനാവശ്യപ്പെട്ട പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യും. സുരക്ഷ കുറച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയാൻ കഴിഞ്ഞ ദിവസം രാഹുലിന് നോട്ടീസ് നൽകിയിരുന്നു. മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ടതോടെയാണ് വയനാട് എംപിയായിരുന്ന രാഹുലിനെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയത്. മോദിയെന്ന പേര് കള്ളമാർക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമർശത്തിനെതിരായ കേസിലാണ് സൂറത്തിലെ സിജെഎം കോടതി രാഹുലിനെ രണ്ട് വർഷം തടവിന് വിധിച്ചത്. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ വച്ചാണ് രാഹുൽ കേസിനാധാരമായ പ്രസംഗം നടത്തിയത്.
അതേസമയം രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കലാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യമെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ഗാന്ധി കുടുംബം പ്രധാനമന്ത്രിയെ അപമാനിച്ചുകൊണ്ടേയിരിക്കുന്നുവെന്നും പിന്നാക്ക, ആദിവാസി വിഭാഗങ്ങളോട് രാഹുലിന് പുച്ഛമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
Read More : സവര്‍ക്കര്‍ മാപ്പ് പറഞ്ഞതിന് തെളിവുണ്ടോ; രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സവര്‍ക്കറുടെ ചെറുമകന്‍