രാജ്യദ്രോഹക്കുറ്റം: ഷെഹ്‌ല റാഷിദിന് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം
കേസിൽ വിശദമായ അന്വേഷണം വേണമെന്നാണ് കരുതുന്നതെന്ന് ദില്ലി പാട്യാല ഹൗസ് കോടതി അഡീഷണൽ സെഷൻസ് ജഡ്‌ജ് പവൻ കുമാർ ജെയിൻ
ദില്ലി: രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ കശ്മീർ രാഷ്ട്രീയ പ്രവർത്തക ഷെഹ്‌ല റാഷിദിന് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകി ദില്ലി പാട്യാല ഹൗസ് കോടതി ഉത്തരവായി. കശ്മീർ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ നടത്തിയ പ്രസ്താവനകളുടെ പേരിലാണ് അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ, 153എ, 153, 504, 505 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇന്ത്യൻ സൈന്യത്തിന് അപകീർത്തിപ്പെടുത്തിയെന്ന സുപ്രീം കോടതി അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്.
കേസിൽ വിശദമായ അന്വേഷണം വേണമെന്നാണ് കരുതുന്നതെന്ന് ദില്ലി പാട്യാല ഹൗസ് കോടതി അഡീഷണൽ സെഷൻസ് ജഡ്‌ജ് പവൻ കുമാർ ജെയിൻ പറഞ്ഞു. കേസ് നവംബർ അഞ്ചിന് വീണ്ടും പരിഗണനയ്ക്ക് എടുക്കും. അതുവരെ ഷെഹ്‌ലയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിൽ പറുന്നു. എന്നാൽ അന്വേഷണവുമായി ഷെഹ്‌ല പൂർണ്ണമായും സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഷെഹ്‌ലക്കെതിരെ ഇന്ത്യൻ സൈന്യം പരാതി നൽകിയിട്ടില്ലെന്ന് പബ്ലിക് പ്രൊസിക്യുട്ടർ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകയെന്ന നിലയിൽ കശ്മീരിൽ നിന്ന് ലഭിച്ച വിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്നു താനെന്നും തന്നെ നിശബ്‌ദയാക്കാനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഷെഹ്‌ല റാഷിദ് പ്രതികരിച്ചത്.