അപ്രതീക്ഷിത മഴയും കൊടുങ്കാറ്റും, ഒപ്പം ആലിപ്പഴ വർഷവും, 13 മരണം; വിവാഹവേദിയടക്കം തകർന്നു, നടുങ്ങി രാജസ്ഥാൻ
രാജസ്ഥാനിലെ ഫത്തേപുർ നഗരത്തിലും ശെഖാവതി മേഖലയിലുമാണ് അപ്രതീക്ഷിത മഴ ഏറ്റവും വലിയ ദുരന്തം വിതച്ചത്
ജയ്പുര്‍: അപ്രതീക്ഷിതമായുണ്ടായ അതിശക്ത മഴ രാജസ്ഥാനിൽ കനത്ത നാശം വിതയ്ക്കുന്നു. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം രാജസ്ഥാനിൽ 13 പേർക്ക് മഴക്കെടുതിയിൽ ജീവൻ നഷ്ടമായെന്നാണ് വ്യക്തമാകുന്നത്. രാജസ്ഥാനിലെ ഫത്തേപുർ നഗരത്തിലും ശെഖാവതി മേഖലയിലുമാണ് അപ്രതീക്ഷിത മഴ ഏറ്റവും വലിയ ദുരന്തം വിതച്ചത്. മേഖലയിലെ പലയിടങ്ങളും വെള്ളത്തിനടിയിലായി. ഇതാണ് ദുരന്തത്തിന്‍റെ തീവ്രത വർധിപ്പിക്കാൻ കാരണമായത്. അപ്രതീക്ഷിത മഴക്കൊപ്പം കൊടുങ്കാറ്റും ആലിപ്പഴ വർഷവും രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജസ്ഥാൻ ദുരന്ത നിവാരണ മാനേജ്മെന്‍റിന്‍റെ കണക്കുകള്‍ പ്രകാരം മഴയിലും കൊടുങ്കാറ്റിലുംപെട്ട് 13 പേർക്കാണ് ജീവൻ നഷ്ടമായത്. ടോങ്ക് മേഖലയിൽ 10 പേരും അല്‍വാര്‍, ജയ്പുര്‍, ബിക്കാനീര്‍ എന്നിവിടങ്ങളിലായി 3 പേരുമാണ് മരിച്ചതെന്നാണ് വ്യക്തമാകുന്നത്. കൊടുങ്കാറ്റിൽ ഒരു വിവാഹ വേദിയും ഇവിടെ ഒലിച്ചുപോയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങളും കന്നുകാലികളും ഒഴുകിപ്പോയി. ഇതിന്‍റെയടക്കം വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. പലയിടങ്ങളിലും രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് രാജസ്ഥാൻ ദുരന്ത നിവാരണ മാനേജ്മെന്‍റ് അറിയിച്ചു. ദുരന്തത്തിന്‍റെ വ്യാപ്തി കൂടിയേക്കുമോയെന്ന ആശങ്കയും ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നുണ്ട്. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന.
അതേസമയം കേരളത്തിലും മഴ ശക്തമാകുകയാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. 27-05-2023 ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അലർട്ട്. 28-05-2023 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ജാഗ്രത നിർദ്ദേശമുള്ളത്. 29-05-2023 നാകട്ടെ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.