ഷഹീൻ ബാഗില്‍ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാറിന് ജാമ്യം
ഫെബ്രുവരി ഒന്നിനാണ് കപിൽ ബെയ്സല ഷഹീൻ ബാഗിൽ സമരക്കാർ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തായി ആകാശത്തേക്ക് വെടി വെച്ചത്.
ദില്ലി: ദില്ലി ഷഹീൻ ബാഗിൽ വെടിവെപ്പ് നടത്തിയ കപിൽ ഗുജ്ജാറിന് ജാമ്യം. ദില്ലി സാകേത് കോടതിയാണ് ജാമ്യം അനുവദിച്ചത്. കപിലിന് ജാമ്യം നല്‍കുന്നതിനെ ദില്ലി പൊലീസ് എതിര്‍ത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഫെബ്രുവരി ഒന്നിനാണ് കപിൽ ഷഹീൻ ബാഗിൽ സമരക്കാർ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തായി ആകാശത്തേക്ക് വെടി വെച്ചത്. ദില്ലി-നോയിഡ അതിര്‍ത്തിയിലെ ദല്ലുപുര സ്വദേശിയാണ് കപില്‍.
ഹിന്ദുരാഷ്ട്ര സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ഇയാള്‍ വെടിവെച്ചത്. കപിൽ ആം ആദ്മി പാർട്ടി പ്രവർത്തകനാണെന്നായിരുന്നു പൊലീസ് വാദം. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ എഎപി നേതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രം ശ്രദ്ധയില്‍പ്പെട്ടതായി പൊലീസ് പറഞ്ഞിരുന്നു. അച്ഛനും കൂട്ടുകാര്‍ക്കുമൊപ്പം കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ എഎപിയില്‍ അംഗത്വമെടുത്തതെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസിന്‍റെ വാദം തള്ളി കപിലിന്‍റെ അച്ചനും സഹോദരനും രംഗത്ത് വന്നിരുന്നു.