തിരുവനന്തപുരത്ത് കുടുതൽ കമ്പനികൾ വരാൻ അത്യാധുനിക വിമാനത്താവളം ആവശ്യമാണെന്നും ശശി തരൂര്‍

ദില്ലി: തിരുവനന്തപുരം വിമാനത്താവള വികസനത്തില്‍ നിലപാട് ആവര്‍ത്തിച്ച് ശശി തരൂര്‍ എംപി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച നയത്തിന് പിന്തണ നല്‍കുകയാണ് വേണ്ടതെന്നും തിരുവനന്തപുരത്ത് കുടുതൽ കമ്പനികൾ വരാൻ അത്യാധുനിക വിമാനത്താവളം ആവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞു. ഐംഎംഎയുടെ വെബിനാറിലാണ് വിമാനത്താവള വിഷയത്തില്‍ ശശി തരൂര്‍ നിലപാട് ആവര്‍ത്തിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വകാര്യവത്കരണം വിമാനത്താവള വികസനം വേഗത്തിലാക്കുമെന്നും എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ ഏജന്‍സികളില്‍ നിക്ഷിപ്തമായിരിക്കും എന്നുമായിരുന്നു ശശി തരൂരിന്‍റെ മുന്‍ പ്രസ്താവന. സമൂഹമാധ്യമങ്ങളിലൂടെ തരൂര്‍ തന്‍റെ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. 

അതേസമയം വിമാനത്താവള സ്വകാര്യവത്കരണത്തിൽ അടിയന്തര സ്റ്റേ വേണമെന്ന സംസ്ഥാന സർക്കാര്‍ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുവദിച്ചില്ല. വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്തായിരുന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

സ്വകാര്യവത്കരണ നടപടികൾക്കെതിരെ സംസ്ഥാന സർക്കാരിന്‍റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ തുടർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാൽ ഉപഹർജി ഫയലിൽ സ്വീകരിച്ച കോടതി അടിയന്തര സ്റ്റേ അനുവദിച്ചില്ല.