മഹാരാഷ്ട്രയിലും റിസോർട്ട് രാഷ്ട്രീയം; ശിവസേന എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ എംഎല്‍എമാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്.
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ നിന്ന് ബിജെപി പിന്നോട്ട്. ഗവർണറെ കണ്ടെങ്കിലും സർക്കാർ രൂപീകരണത്തിന് ബിജെപി അവകാശവാദം ഉന്നയിച്ചില്ല. സർക്കാർ രൂപീകരിക്കാൻ ബദൽ മാർഗ്ഗം ഉണ്ടെന്നാണ് ശിവസേനയുടെ നിലപാട്. അതിനിടെ, ശിവസേന എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി.
ബിജെപിയുമായി യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവേണ്ട എന്ന് തീരുമാനിച്ചതോടെയാണ് ശിവസേന എംഎൽഎമാരെ ബാന്ദ്രയിലെ രംഗ് ശാർദ റിസോർട്ടിലേക്ക് മാറ്റിയത്. ശിവസേനയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റും.
അതേസമയം, ദേവേന്ദ്ര ഫഡ്നാവിസിന്‍റെ വസതിയിൽ ബിജെപി നേതാക്കളുടെ നിർണായക യോഗം ചേരുകയാണ്. ബിജെപി-105, ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനില.