തൃണമൂൽ കോൺഗ്രസിന് പിന്നാലെ ശിവസനേ ഉദ്ദവ് പക്ഷത്തെ എംപിമാരും എൻഡിഎയിലേക്ക് ചേരുന്നു. ആകെ 9 ലോക്സഭാ എംപിമാരിൽ 6 പേർ ഷിൻഡേയ്ക്കൊപ്പം പോകുമെന്നാണ് സൂചന.
ദില്ലി: ശിവസേന ഉദ്ദവ് താക്കറെ പിളരുന്നു. ആറ് ലോക്സഭാ എംപിമാർ ഏക്നാഥ് ഷിൻഡേയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലോക്സഭയിൽ പ്രത്യേക ബ്ലോക്കാകാൻ നീക്കം തുടങ്ങി. പോകുന്നവർ രാജിവെച്ച് പോകണമെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. വിമതരെ കാണാൻ ഏക്നാഥ് ഷിൻഡേ ദില്ലിയിലെത്തി.
തൃണമൂൽ കോൺഗ്രസിന് പിന്നാലെ ശിവസനേ ഉദ്ദവ് പക്ഷത്തെ എംപിമാരും എൻഡിഎയിലേക്ക് ചേരുന്നു. ആകെ 9 ലോക്സഭാ എംപിമാരിൽ 6 പേർ ഷിൻഡേയ്ക്കൊപ്പം പോകുമെന്നാണ് സൂചന. ഇതിൽ ദില്ലിയിലെത്തിയ അഞ്ച് എംപിമാരുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ കൂടികാഴ്ച നടത്തും. ശേഷം സ്പീക്കർക്ക് പ്രത്യേക ബ്ലോക്കായിരിക്കാൻ അനുമതി തേടി കത്ത് നൽകുമെന്നാണ് വിവരം. വിമതരിൽ ഒരാൾ മുംബൈയിൽ തുടരുകയാണ്. മൂന്നിൽ രണ്ട് അഥവാ ഒൻപതിൽ ആറ് പേർ മറുകണ്ടം ചാടിയാൽ അയോഗ്യത ഒഴിവാകുന്നാണ് വിമതരുടെ പ്രതീക്ഷ. അപകടം മണത്ത ഉദ്ദവ് പക്ഷം വിമതരെ പിടിച്ചു നിർത്താൻ എല്ലാ ശ്രമവും നടത്തിയെങ്കിലും പരാജയപ്പെട്ടു.
ദില്ലിയിൽ വിമതരെ അനുനയിപ്പിക്കാൻ എത്തിയ സഞ്ജയ് റാവുത്ത് അവശേഷിക്കുന്ന മൂന്ന് എംപിമാരായ അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭാവു വാസെ എന്നിവർക്കൊപ്പമാണ് വാർത്താസമ്മേളനം നടത്തിയത്. ഏക്നാഥ് ഷിൻഡേയെ മുൻനിർത്തി ബിജെപി തങ്ങളുടെ എംപിമാരെ 15 കോടി നൽകി ചാർട്ടഡ് ഫ്ലൈറ്റിൽ മഹാരാഷ്ട്രയിൽ നിന്നും റാഞ്ചിയെന്ന് റാവുത്ത് പറഞ്ഞു. ഓപ്പറേഷൻ ടൈഗറാണ് നടക്കുന്നതെന്നും പോകുന്ന എംപിമാർ രാജിവെച്ച് പോകണമെന്നും ആവശ്യപ്പെട്ടു.
പ്രത്യേക ബ്ലോക്കായിരിക്കാൻ വിമതർ ആവശ്യപ്പെട്ടാൽ അനുവദിക്കരുതെന്ന് ഉദ്ദവ് പക്ഷം സ്പീക്കർ ഓംബിർളയെ കണ്ട് കത്ത് നൽകി. നാളെ പാർലമെന്ററി പാർട്ടി യോഗം വിളിച്ച ഉദ്ദവ് പക്ഷം പങ്കെടുക്കാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ശിവസേന എംപിമാർകൂടി ചേർന്നാൽ ലോക്സഭയിൽ ഇത് എൻഡിഎയ്ക്ക് വലിയ മേൽക്കൈ നൽകും. 293 എംപിമാരാണ് എൻഡിഎ പക്ഷത്തുണ്ടായിരുന്നത്. ടിഎംസിയുടെ ഇരുപതും ശിവസേന ഉദ്ദവിലെ ആറ് പേരും കൂടി വന്നാൽ അത് 319 ആവും. ചെറുപാർട്ടികളും സ്വതന്ത്രരും അടക്കം പത്ത് പേരും ഇന്ത്യ സഖ്യം വിട്ട ഡിഎംകെയുടെ 22 പേരും കൂടി എൻഡിഎ പക്ഷത്തേക്ക് വന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എൻഡിഎക്ക് കിട്ടും. വർഷകാല സമ്മേളനത്തിൽ പ്രധാന ബില്ലുകൾ കൊണ്ടുവരാൻ തയാറെടുക്കുന്ന ബിജെപിയുടെ തുടർനീക്കങ്ങൾ നിർണായകമാണ്.

