ജാമിയ മില്ലിയയില്‍ ദില്ലി പൊലീസ് നടപടിയെ ജാലിയന്‍ വാലാബാഗ് സംഭവുമായി ഉദ്ധവ് താക്കറെ ഉപമിച്ചതില്‍ പ്രതിഷേധിച്ചാണ് യുവാവ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. താക്കറെക്കെതിരെ അപമാനകരമായ രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.

മുംബൈ: ഫേസ്ബുക്കല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച യുവാവിനെ ശിവസേന പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു. വഡാലയിലെ ശാന്തിനഗറിലാണ് സംഭവം. ഹിരമണി തിവാരി എന്ന യുവാവിനെയാണ് ശിവസേന പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. ജാമിയ മില്ലിയയില്‍ ദില്ലി പൊലീസ് നടപടിയെ ജാലിയന്‍ വാലാബാഗ് സംഭവുമായി ഉദ്ധവ് താക്കറെ ഉപമിച്ചതില്‍ പ്രതിഷേധിച്ചാണ് യുവാവ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. താക്കറെക്കെതിരെ അപമാനകരമായ രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡിസംബര്‍ 20നാണ് യുവാവിനെ മര്‍ദിച്ചത്. വീട്ടില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയും തല മൊട്ടയടിക്കുകയുമായിരുന്നു. മര്‍ദനമേറ്റ യുവാവിനും ശിവസേന പ്രവര്‍ത്തകര്‍ക്കും വഡാല ടിടി പൊലീസ് നോട്ടീസയച്ചു. ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഉദ്ധവ് താക്കറെക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് തനിക്ക് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചു. ഉടന്‍ തന്നെ ഞാന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍, ഞായറാഴ്ച വീട്ടിലെത്തിയ സംഘം തന്നെ പിടിച്ചിറക്കി മര്‍ദിക്കുകയും തലമൊട്ടയിടിക്കുകയുമായിരുന്നെന്ന് ഹിരമണി തിവാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മര്‍ദനത്തില്‍ തന്‍റെ ചെവിക്ക് ഗുരുതര പരിക്കേറ്റു. പ്രദേശത്ത് ശിവസേന പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണെന്നും പൊലീസ് കര്‍ശന നടപടിയെടുക്കണമെന്നും യുവാവ് പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍, ബിജെപി സംഘടനകളിലെ സജീവ പ്രവര്‍ത്തകനാണ് ഇയാള്‍. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ശനിയാഴ്ച ബിജെപി ദാദറില്‍ നടത്തിയ റാലിയില്‍ ഇയാള്‍ പങ്കെടുത്തിരുന്നു.