രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. താൻ ഉടൻ സംഭവ സ്ഥലത്ത് എത്തുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു
അഹമ്മദാബാദ്: ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. താൻ ഉടൻ സംഭവ സ്ഥലത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.
"അഹമ്മദാബാദിലെ വിമാനാപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഞങ്ങൾ അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികൾ ഞാൻ വ്യക്തിപരമായി നിരീക്ഷിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് എല്ലാ വ്യോമയാന, അടിയന്തര ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ട്"- മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.
അഹമ്മദാബാദിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നു വീണത്. 232 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം തകർന്ന് അഗ്നിഗോളമായി. ഉച്ചയ്ക്ക് ഒന്നരയോടെ എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ (ഫ്ലൈറ്റ് AI 171) വിമാനം ജനവാസ മേഖലയിലാണ് ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. യാത്രക്കാരിൽ കുട്ടികളുമുണ്ട്. രക്ഷാദൗത്യത്തിനായി 270 അംഗ എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി.


