Asianet News MalayalamAsianet News Malayalam

'സമാധാനവും ഐക്യവും പാലിക്കണം', ബിജെപി എംപിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി

ദില്ലിയിലെ കലാപങ്ങളെക്കുറിച്ച് പരോക്ഷമായെങ്കിലും പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ പരാമർശങ്ങളാണിത്. തിങ്കളാഴ്ച, ദില്ലിയിൽ നടന്ന വർഗീയ കലാപങ്ങളുടെ പേരിൽ പാർലമെന്‍റിൽ കയ്യാങ്കളി കൂടി നടന്ന പശ്ചാത്തലത്തിലാണ് ഇന്ന് രാവിലെ പ്രധാനമന്ത്രി ബിജെപി എംപിമാരുടെ യോഗം വിളിച്ചത്.

should keep peace and unity says pm at bjp mp meet after delhi clashes
Author
New Delhi, First Published Mar 3, 2020, 12:41 PM IST

ദില്ലി: ബിജെപി എംപിമാർ രാജ്യത്ത് സമാധാനവും ഐക്യവും ഉറപ്പാക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്‍റെ വികസനത്തിന് ഐക്യവും സമാധാനവും അത്യാവശ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിലെ വർഗീയ കലാപങ്ങളെച്ചൊല്ലി പരോക്ഷമായെങ്കിലും ആദ്യമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കുന്നത്. ദില്ലിയിൽ കപിൽ മിശ്രയടക്കമുള്ള ബിജെപി നേതാക്കൾ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് കലാപത്തിന് വഴിമരുന്നിട്ടതെന്ന് സിഎഎ വിരുദ്ധ സമരക്കാർ ആരോപിച്ചിരുന്നതാണ്.

'വികസന'മാണ് ബിജെപിയുടെ 'മന്ത്ര'മെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ''അത് നടപ്പാക്കാൻ ഐക്യവും സമാധാനവും വേണം. ചിലർ അവരവരുടെ പാർട്ടികൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. നമ്മൾ രാജ്യത്തിന് വേണ്ടിയാണ് ജീവിക്കുന്നത്'', പ്രധാനമന്ത്രി വ്യക്തമാക്കി.

''സബ് കാ സാഥ്, സബ് കാ വികാസ്'', എന്ന മുദ്രാവാക്യം ഓർക്കണമെന്ന് എംപിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

മൻമോഹന് ഒളിയമ്പ്

അതേസമയം, 'ഭാരത് മാതാ കീ ജയ്' എന്ന മുദ്രാവാക്യം വിളിച്ചതിന്‍റെ പേരിൽ തന്നെ ചിലർ ആക്രമിക്കുകയാണെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നേരത്തേ 'ഭാരത് മാതാ കീ ജയ്' എന്ന മുദ്രാവാക്യം വിഭജനത്തിനുള്ള ഉപകരണമായി ഉപയോഗിക്കുകയാണെന്ന് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ഒളിയമ്പ്.

Read more at: എംപിമാർ മറുപക്ഷത്തേക്ക് പോയാൽ സസ്പെൻഷൻ, പ്ലക്കാർഡും കൊണ്ട് വരരുതെന്ന് സ്പീക്കർ, ബഹളം

സാമൂഹ്യമാധ്യമങ്ങൾ ഉപേക്ഷിക്കുകയാണെന്നും, തീരുമാനം ഉടൻ പറയാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ യോഗത്തിലെ മോദിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി വാർത്താസമ്മേളനങ്ങൾ നടത്താറുമില്ല.

49 പേർ ദില്ലി കലാപങ്ങളിൽ കൊല്ലപ്പെട്ടു എന്നതാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ദില്ലി പൊലീസ് കൃത്യമായ മരണസംഖ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

പൗരത്വ നിയമഭേദഗതിയുടെ പേരിൽ തുടങ്ങിയ സംഘർഷം പിന്നീട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള വർഗീയ കലാപമായി മാറുകയായിരുന്നു ദില്ലിയിൽ.

Follow Us:
Download App:
  • android
  • ios