ഫിറോസ്പ്പൂരിൽ നടന്ന പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകൾ കണ്ടെത്തി. ഇതിനിടെ കേസിലെ ദൃക് സാക്ഷിയും മൂസെവാലയുടെ സുഹൃത്തുമായ ഗുർവീന്ദ്രർ സിങ്ങിന്റെ മൊഴി പുറത്തുവന്നു.
ദില്ലി: പഞ്ചാബി ഗായകനും (Punjabi Singer) കോൺഗ്രസ് നേതാവുമായ (Congress Leader) സിദ്ദു മൂസൈവാലയുടെ (Sidhu Moose Wala) കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ജയിലുകളിൽ പരിശോധന. ഫിറോസ്പ്പൂരിൽ നടന്ന പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകൾ കണ്ടെത്തി. ഇതിനിടെ കേസിലെ ദൃക് സാക്ഷിയും മൂസെവാലയുടെ സുഹൃത്തുമായ ഗുർവീന്ദ്രർ സിങ്ങിന്റെ മൊഴി പുറത്തുവന്നു.
കാറിന്റെ മൂന്ന് വശങ്ങളിൽ നിന്നും ആക്രമികൾ വെടിവെച്ചെന്നും ഗുർവീന്ദ്രർ സിങ്ങ് പറയുന്നു. മുന്നിലും പിന്നിലുമായി രണ്ട് വാഹനങ്ങളിലായി കാർ തടഞ്ഞാണ് ആക്രമണം നടത്തിയതെന്നും ഗുർവീന്ദ്രർ വ്യക്തമാക്കുന്നു. ഇതിനിടെ തന്റെ തോക്ക് ഉപയോഗിച്ച് രണ്ട് തവണ മൂസെവാല തിരിച്ചു വെടിവച്ചെന്നും മൊഴിയിൽ പറയുന്നു. ഇതിനിടെ ജീവൻ ഭീഷണിയുണ്ടെന്ന് കാട്ടി ഗുണ്ടനേതാവ് ലോറൻസ് ബീഷ്ണോയ് ദില്ലി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. പകരം പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിക്കുമെന്ന ലോറൻസ ബിഷ്ണോയിയുടെ അഭിഭാഷകൻ വ്യക്തമാക്കി.
പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയിൽ വെച്ചാണ് സിദ്ദു മൂസൈവാല കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ചത്. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് സിദ്ദു മൂസേവാല വെടിയേറ്റ് മരിക്കുന്നത്. മാൻസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയായിരുന്നു ആക്രമണം. കാറിന് നേരെ ആക്രമികൾ മുപ്പത് റൗണ്ട് വെടിവച്ചു. ആക്രമണത്തിൽ രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു.
ഇതിന് പിന്നാലെ കൊലപാതകത്തിൽ എഎപി സർക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. സംഭവത്തിന് ഉത്തരവാദി ഭഗവന്ത് മാനാണെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും പഞ്ചാബ് പിസിസി അധ്യക്ഷൻ ആരോപിച്ചു. അതേസമയം അധിക സുരക്ഷ മാറ്റിയെങ്കിലും ഒപ്പം നൽകിയിരുന്ന രണ്ട് ഗൺമാൻമാരെ കൂട്ടാതെയാണ് മൂസൈവാല സഞ്ചരിച്ചതെന്ന വിശദീകരണമാണ് പൊലീസ് നൽകുന്നത്. ഇരുപത്തിയെട്ടുകാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.
