മഠത്തിലെ അഴിമതിക്കും അതിക്രമങ്ങള്‍ക്കും എതിരെ ശബ്ദിച്ച സിസ്റ്റര്‍ എല്‍സീനയെ ക്രൂരമായി മര്‍ദ്ദിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയതില്‍ കൃത്യമായ തെളിവില്ലെന്ന നിലപാടിലാണ് മൈസൂരു പൊലീസ്. 

മൈസുരു: ലത്തീന്‍ സഭയുടെ ഭാഗമായ സെന്‍റ് റോസെല്ല മഠത്തിന് എതിരെ കൂടുതല്‍ ആരോപണവുമായി സിസ്റ്റര്‍ എല്‍സീന. മഠത്തിലെ പുരോഹിതരുടെ സാന്നിദ്ധ്യവും മൂക ബധിര കൂട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ചോദ്യം ചെയ്തതിനുമാണ് തനിക്ക് നേരെയുള്ള ആക്രമണമെന്ന് കന്യാസ്ത്രീ ആരോപിച്ചു. സംഭവത്തില്‍ ഇതുവരെയും പൊലീസ് കേസ് രജിസ്ടര്‍ ചെയ്തിട്ടില്ല. എന്നാല്‍ സിസ്റ്റര്‍ എല്‍സീനയ്ക്ക് മാനസികപ്രശ്നമാണെന്നും ഇനി തിരിച്ചെടുക്കില്ലെന്നുമാണ് കോണ്‍വെന്‍റിന്‍റെ നിലപാട്.

മഠത്തിലെ അഴിമതിക്കും അതിക്രമങ്ങള്‍ക്കും എതിരെ ശബ്ദിച്ച സിസ്റ്റര്‍ എല്‍സീനയെ ക്രൂരമായി മര്‍ദ്ദിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയതില്‍ കൃത്യമായ തെളിവില്ലെന്ന നിലപാടിലാണ് മൈസൂരു പൊലീസ്. മര്‍ദ്ദനമേറ്റതിന്‍റെ പാടുകളുമായി നേരിട്ട് സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും തുടര്‍നടപടിയുണ്ടായിട്ടില്ല.

അശോക് പുരം പൊലീസ് കോണ്‍വെന്‍റിനൊപ്പം ഒത്തു കളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സിസ്റ്റര്‍ എല്‍സീന. സന്യാസവസ്ത്രവും മൊബൈലും ഉള്‍പ്പടെ ബലം പ്രയോഗിച്ച് മഠം അധികൃതര്‍ തിരിച്ചുവാങ്ങിയിരുന്നു. മഠത്തില്‍ ജോലിക്കെത്തിയ യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്നും ചുരിദാര്‍ ധരിച്ച് വീട്ടുകാര്‍ക്കൊപ്പം സഭയുടെ അനുമതിയില്ലാതെ സിസ്റ്റര്‍ എല്‍സീന പോയതാണെന്നുമാണ് മഠം അധികൃതരുടെ ആരോപണം. 25 വര്‍ഷമായി സഭാംഗമായിരുന്ന സിസ്റ്റര്‍ എല്‍സീന ഇന്ന് മൈസൂരുവില്‍ ബന്ധുവിന്‍റെ വസതിയിലാണ് കഴിയുന്നത്.

കള്ളപ്രചാരണങ്ങളിലൂടെ മാനസികരോഗിയാണെന്ന് ചിത്രീകരിക്കാനാണ് ശ്രമമെന്നും കള്ളമാണെന്ന് തെളിഞ്ഞാല്‍ തിരുവസ്ത്രം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി സിസ്റ്റര്‍ എല്‍സീന മഠത്തിന് മറുപടി നല്‍കി. കോണ്‍വെന്‍റിലെ മൂക ബധിര വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചതും മഠത്തിലെ പുരോഹിതന്‍മാരുടെ സാന്നിദ്ധ്യം ചോദ്യം ചെയ്തതിനുമാണ് ഈ ആക്രമണമെന്നും സത്യം പുറത്തുവരുമെന്നും കുറിപ്പില്‍ സിസ്റ്റര്‍ എല്‍സീന വ്യക്തമാക്കി. മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമായി നീതി തേടി സുപ്രീംകോടതിയെ സമീപിക്കാനാണ് സിസ്റ്റര്‍ എല്‍സീനയുടെ തീരുമാനം.

YouTube video player