ആരോഗ്യ ഐഡി കരട് നയം; പ്രധാനമന്ത്രിക്ക് സീതാറാം യെച്ചൂരിയുടെ കത്ത്
അടുത്ത 14 ന് ചേരാൻ ഇരിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ആരോഗ്യ ഐഡി കരട് നയം ചർച്ച ചെയ്യണം. സ്വകാര്യ ഇൻഷുറൻസ്,ഫാർമ കമ്പനികൾക്ക് വ്യക്തികളുടെ വിവരം കൈമാറുന്നത് സ്വകാര്യതാ ലംഘനമെന്നും യെച്ചൂരി പറഞ്ഞു.
ദില്ലി: പൗരന്മാര്‍ക്കുള്ള പുതിയ ആരോഗ്യ ഐഡി കരട് നയത്തിനെതിരെ പ്രധാനമന്ത്രിക്ക് സീതാറാം യെച്ചൂരിയുടെ കത്ത്. പാർലമെന്‍റില്‍ ചർച്ചയ്ക്ക് വയ്ക്കാതെ ആരോഗ്യ ഐഡിയുമായി മുന്നോട്ട് പോകരുതെന്നാണ് യെച്ചൂരിയുടെ നിര്‍ദേശം. അടുത്ത 14 ന് ചേരാൻ ഇരിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ആരോഗ്യ ഐഡി കരട് നയം ചർച്ച ചെയ്യണം. സ്വകാര്യ ഇൻഷുറൻസ്,ഫാർമ കമ്പനികൾക്ക് വ്യക്തികളുടെ വിവരം കൈമാറുന്നത് സ്വകാര്യതാ ലംഘനമെന്നും യെച്ചൂരി പറഞ്ഞു.
സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ആരോഗ്യപരിരക്ഷക്ക് ആരോഗ്യ കാര്‍ഡ് എന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. ആരോഗ്യനില, ചികിത്സ വിശദാംശങ്ങള്‍ എന്നിവ കാര്‍ഡിനായി ശേഖരിക്കുമെന്നായിരുന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നതെങ്കില്‍ തീര്‍ത്തും വ്യക്തിപരമായ വിവരങ്ങളും നല്‍കണമെന്നാണ് കരട് നയത്തില്‍ പറയുന്നത്.
മതവും, ജാതിയും ഏതെന്ന് വ്യക്തമാക്കണം, രാഷ്ട്രീയ ചായ്‍വ് എങ്ങോട്ട്, സാധാരണ ലൈംഗിക ജീവിതം നയിക്കുന്ന ആളോണോ, ഉഭയ ലെംഗിക താല്‍പ്പര്യമുണ്ടോ, ട്രാന്‍സ്‍ജെന്‍ഡറാണോ തുടങ്ങിയ വിവരങ്ങളും നല്‍കണം. ബാങ്ക് അക്കൗണ്ട് വിവരത്തിനൊപ്പം
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെയും വിശദാംശങ്ങള്‍ നല്‍കണം. വ്യക്തികളുടെ സമ്മതത്തോടെ മാത്രമേ വിവരങ്ങള്‍ ശേഖരിക്കുകയുള്ളുവെന്നും അടുത്ത മൂന്ന് വരെ അഭിപ്രായങ്ങള്‍ നിര്‍ദേശിക്കാമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.