രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വസ്തു തർക്കമാണ് കൊലപാതകത്തിന് കാരണം. എന്നാൽ ഉത്തർപ്രദേശ് പൊലീസ് വെടിവെപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

ദേവരിയ: ഉത്തർപ്രദേശിലെ ദേവരിയ ജില്ലയിൽ ആറ് പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വസ്തു തർക്കമാണ് കൊലപാതകത്തിന് കാരണമായത്. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നൽ ഉത്തർപ്രദേശ് പൊലീസാകട്ടെ വെടിവെപ്പ് ഉണ്ടായതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ധാരാളം വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു. അതേസമയം ലഖ്‌നൗവിൽ 23 കാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് വെടിവെച്ച് കൊന്നു. ചിൻഹാട്ടിലെ കോളേജ് വിദ്യാർത്ഥിനി നിഷ്ത ത്രിപാഠിയെയാണ് വെടിവെച്ച് കൊന്നത്. ലഖ്‌നൗവിലെ ചിൻഹട്ട് ഏരിയയിലെ ഫൈസാബാദ് റോഡിലെ ദയാൽ റസിഡൻസിയിലെ ഫ്ലാറ്റിലാണ് സംഭവം നടന്നത്. 

സംഭവത്തില്‍ 26 കാരനായ ആദിത്യ പഥക്കിനെ അറസ്റ്റ് ചെയ്തെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഈസ്റ്റ്) സയ്യിദ് അലി അബ്ബാസ് പറഞ്ഞു. ഐപിസി സെക്ഷൻ 302 പ്രകാരം കൊലപാതക കേസാണ് രജിസ്റ്റര്‍ ചെയ്തത്. അടുത്തിടെ ഒരു കവര്‍ച്ച കേസിലും ആദിത്യ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. സ്വകാര്യ കോളേജില്‍ ബി കോം (ഓണേഴ്‌സ്) വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലപ്പെട്ട ഹർദോയി സ്വദേശിനിയായ നിഷ്ത. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത ഹൗസ് പാർട്ടിയിലാണ് സംഭവം നടന്നതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. ഫ്ലാറ്റില്‍ നിന്ന് മദ്യക്കുപ്പികള്‍ പൊലീസ് കണ്ടെടുത്തു. എന്നാൽ ഫ്‌ളാറ്റിൽ പാർട്ടി നടന്നിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് തള്ളിക്കളഞ്ഞു.

Read More: ഇന്നും മഴ തുടരും, കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പുകൾ, ജാഗ്രതാ നിർദേശങ്ങളും!

ബല്ലിയ സ്വദേശിയാണ് ആദിത്യ. ആദിത്യ വാടകയ്ക്കെടുത്ത ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. നിഷ്തയെ ആദിത്യ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടെയാവാം ആദിത്യ നാടന്‍ തോക്ക് ഉപയോഗിച്ച് നിഷ്തയ്ക്ക് നേരെ വെടിയുതിര്‍ത്തത് എന്നാണ് പൊലീസിന്‍റെ നിഗമനം. ചോദ്യംചെയ്യലിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. മുൻഗറിൽ നിന്നാവാം പ്രതി പിസ്റ്റള്‍ വാങ്ങിയതെന്ന് വിഭൂതി ഖണ്ഡ് എസിപി അനിദ്യ വിക്രം സിംഗ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്