ജന്മദിനാഘോഷത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് മൂന്ന് യുവാക്കൾ വെടിയേറ്റ് മരിച്ചു. ഒരു ചെറിയ തമാശയിൽ തുടങ്ങിയ തർക്കം ഇത്ര ഭീകരമായ കുറ്റകൃത്യത്തിലേക്ക് നീങ്ങിയത് പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.

ലഖ്നൌ: ജന്മദിനാഘോഷത്തിനിടെ ഉണ്ടായ വാക്കേറ്റം അവസാനിച്ചത് മൂന്ന് പേരുടെ കൊലപാതകത്തിൽ. മുഖത്ത് കേക്ക് തേച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മൂന്ന് യുവാക്കളുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. അമർദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് വെടിയേറ്റു മരിച്ചത്. ഒരു ചെറിയ തമാശയിൽ തുടങ്ങിയ തർക്കം ഇത്ര വലിയൊരു കുറ്റകൃത്യത്തിലേക്ക് നീങ്ങിയത് പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.

ജീതു സൈനി എന്ന യുവാവിന്‍റെ ജന്മദിന ആഘോഷമാണ് ജിമ്മിലും വീട്ടിലുമായി നടന്നത്. യുവാക്കൾ ജീതുവിന്‍റെ മുഖത്ത് കേക്ക് തേച്ചതിനെ തുടർന്ന് വലിയ രീതിയിലുള്ള തർക്കം ഉടലെടുത്തു. തുടർന്ന് ജീതു സൈനിയും കൂടെയുള്ളവരിൽ കുറച്ചു പേരും സ്ഥലത്തുനിന്ന് പോയെങ്കിലും ആയുധങ്ങളുമായി തിരിച്ചെത്തുകയായിരുന്നുവെന്ന് കൊല്ലപ്പെട്ടവരിൽ ഒരാളുടെ സഹോദരൻ സഞ്ജയ് പറഞ്ഞു.ഏഴോ എട്ടോ ലൈസൻസുള്ള തോക്കുകളുമായാണ് ജീതുവും സംഘവും തിരിച്ചെത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ എത്തിയ ഉടൻ തന്നെ ഇവർ വെടിയുതിർത്തെന്നും സഞ്ജയ് പറഞ്ഞു. ഒത്തുതീർപ്പിനായി താൻ ശ്രമിച്ചെങ്കിലും പ്രതികൾ അതിന് തയ്യാറായില്ലെന്ന് സഞ്ജയ് പറയുന്നു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ഖുർജ നഗർ പൊലീസ് സ്ഥലത്തെത്തിയതായി എസ്പി (റൂറൽ) അന്തരീക്ഷ് ജയിൻ അറിയിച്ചു. വെടിയേറ്റ മൂന്ന് യുവാക്കളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. കേസിലെ പ്രതികളെ പിടികൂടാനായി ആറ് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്പി അറിയിച്ചു.

മീററ്റ് റേഞ്ച് ഡിഐജി കലാനിധി നൈതാനിയും മുതിർന്ന ഉദ്യോഗസ്ഥരും രാത്രി തന്നെ സംഭവസ്ഥലത്തെത്തി. ജിമ്മിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പ്രധാന പ്രതിയായ ജീതു സൈനിയും കൂട്ടാളികളും ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.